Monday 17 September 2018

വിരസവും വിജനവുമായൊരു യാത്രയ്ക്കിടയിൽ 
ആളെത്തിന്നാൻ പട്ടണത്തിനടുത്തുള്ളയാ 
നാൽക്കവല സ്റ്റോപ്പിൽ 
ഞാൻ കയറിയ ബസ് 
അൽപനേരം നിർത്തിയിടുകയുണ്ടായി 
അന്നേരമാണ്
ഇനിയുള്ള ഓരോ ബസ്സു യാത്രകളെയും
കൊതിപ്പിക്കാൻ പാകത്തിന്
ഒറ്റനോക്കിലെന്നിലെ പെണ്ണത്തത്തെ പോലും
പ്രണയത്തിലാഴ്ത്തിക്കളഞ്ഞ
കറുത്തു മെലിഞ്ഞൊരാ
പെണ്ണൊരുത്തിയെ ഞാൻ കാണുന്നത്..
ഹാ !! അവള് വെറുമൊരു പെണ്ണായിരുന്നില്ല
ആകെ പൂത്തുലഞ്ഞൊരു വനദുർഗയായിരുന്നു
ആരെയും കൂസാതെ
അലസം വിരസം അങ്ങോട്ടുമിങ്ങോട്ടും നോക്കി
അവളവിടെ നിന്നു
ഞാനാകട്ടെ അവളിൽ നിന്ന് തിരിച്ചു വിളിക്കാനാവാത്ത
എന്റെ മിഴികളുമായി നിസ്സഹായതയോടെ..
അവളുടെ കറുത്ത കാർമേഘച്ചുരുൾ മുടി
തോളിലുമ്മവെച്ചുമ്മ വെച്ച് മുട്ടോളം പടർന്നു കിടന്നു..
വിടർന്ന മിഴികളിൽ രാക്കിനാവ് ചാലിച്ച
നീട്ടിയെഴുത്ത് പാതിമയക്കത്തോടെ..
നെറ്റിയിലൊരു കുഞ്ഞമാവാസിചന്ദ്രൻ
അതിനു മുകളിൽ സന്ധ്യയുടെ ചീന്തൽത്തുണ്ട്
മൂക്കുത്തി തുമ്പിലൊരു നക്ഷത്രക്കല്ല്
ഓടിച്ചെന്ന് അവളുടെ മൂക്കിൻത്തുമ്പിലൊരുമ്മ
കൊടുക്കണമെന്ന കൊതിയോടെ
ഞാനവളെ വീണ്ടും വീണ്ടും നോക്കിക്കൊണ്ടിരിക്കവേയാണ്
പൊടുന്നനെ ആളെ നിന്ന് മതിയായ ബസ്
ഡബിൾ ബെല്ലിന്റെ ഭീക്ഷണി മുഴക്കി
മുന്നോട്ട് പാഞ്ഞത്...
എന്നെയൊന്നു നോക്കാനവൾക്കിട കിട്ടും മുന്നേ
ഞാനവളിൽ നിന്നും ഒഴുകിയകന്നു..
പിന്നീടൊരുനാളും കണ്ടുമുട്ടിയേക്കാൻ
വഴിയില്ലാത്ത ആ പെണ്ണിനെ എന്നിട്ടും
ഞാനിന്നുമോരോ വിരസയാത്രകളിലും
തിരയുന്നു
എണ്ണ കിനിയുന്ന മുഖവും നനഞ്ഞ ചുണ്ടുകളുമായി
ഒരുനാൾ അവളെന്റെ അരികിലത്തെ സീറ്റിൽ
വന്നിരിക്കുമെന്ന് മോഹിച്ച്
ഞാനവിടം മനപ്പൂർവം ഒഴിച്ചിടുന്നു..
എത്രപെട്ടെന്നാണ്
തീർത്തും അപരിചിതരായ ചില പെണ്ണുങ്ങൾ
അത്രയേറെ പരിചിതത്വത്തോടെ
നമ്മിൽ പ്രണയം നിറക്കുന്നതെന്നോർത്ത്
ഞാനത്ഭുതപ്പെടുന്നു..!!
വൈക്കോൽത്തുറുവിൽ പൊതിഞ്ഞ്
അത്രയേറെ പ്രേമത്തോടെ
നമ്മളുണ്ടാക്കിയ
കുന്നിൻ ചെരുവിലെയാ
ഒറ്റമുറി വീട്ടിൽ 
ഞാനും നീയുമില്ലാത്തൊരു സ്വപ്നം
പകച്ചിരിപ്പുണ്ട്..
ജനാലകളില്ലാഞ്ഞിട്ടും വാതിലടക്കാഞ്ഞിട്ടും
രക്ഷപ്പെടാനറിയാതെ
നിലാവു നനഞ്ഞ്
നിശബ്ദം
അതവിടെയിരിക്കുന്നു
അറിയാതറിയാതൊരുനാൾ
ആ വഴിയെങ്ങാൻ ചെന്നു പെട്ടാൽ
ഓർമകളുടെ കനൽച്ചീളിട്ട്
നീയതിനെ
പൊതിഞ്ഞു പിടിക്കുമോ ?!
നീറി നീറിയത് പിടഞ്ഞു തീരുന്നത്
നാം നോക്കി നിൽക്കുമോ ?!
ഒടുവിൽ !!
വീണ്ടുമൊരിക്കൽ കൂടി
സ്വപ്നങ്ങളില്ലാതെ ഞാനും നീയും
ജീവിതമിറങ്ങുമോ..!!!
വെളിച്ചത്തിന്റെ അവസാനതുള്ളിയും
കെട്ടുപോയൊരാ നേർത്ത നിമിഷത്തിൽ
മരണം, നിന്റെ നനുത്ത
ചുംബനങ്ങൾ കണക്കെന്നെ
കൊതിപ്പിച്ചു കടന്നു വരുന്നു
പരിചിതനായൊരു സുഹൃത്തിനെപ്പോലെ
നെറുകയിൽ തലോടുന്നു
ചുണ്ടുകളിൽ കൊടുംവിഷത്തിന്റെ
പ്രണയം പകരുന്നു
സിരകളിൽ ഭ്രാന്തു പൂക്കുമ്പോൾ
കടുംമഞ്ഞ നിറമാർന്ന
സൂര്യകാന്തിപ്പൂക്കൾ
എനിക്കു മുന്നിൽ തെളിയുന്നു..
എങ്ങു നിന്നോ വന്നയാ
മഞ്ഞപാപ്പാത്തിക്കു പുറകെ നിശബ്ദം
കവിതകളകലുന്നു..
അക്ഷരങ്ങൾ സ്വപ്നങ്ങളെപ്പോൽ വിരൽത്തുമ്പിൽ
നിന്നൂർന്നു വീഴുന്നു..
ഭ്രാന്തുകളെന്നിൽ പടർന്നു പൂക്കുമ്പോഴു൦
ഒരിക്കല് കൂടി, എന്നില് നിന്ന്
നിനക്കെന്നെ രക്ഷിക്കാനാവുമെന്ന്
നിന്നെപ്പോലെ വൃഥാ ഞാനു൦ കൊതിക്കുന്നു..
മരണത്തിനു ജീവിതത്തേക്കാൾ ലഹരിയുണ്ടെന്ന് 
വിഷാദങ്ങളെന്നെ ഭ്രമിപ്പിക്കുമ്പോൾ 
അകലങ്ങളിലെവിടെയോ ഇരുന്ന് 
നീയിന്നുമെന്നെ സ്നേഹിക്കുന്നുണ്ടാവാമെന്ന 
ആശ്വാസത്തിലേക്ക് ഞാനെന്നെ 
ഒളിപ്പിച്ചു വെക്കുന്നു.. 
പെയ്തു തോരാത്ത ചാറ്റൽമഴ കണക്ക് 
എനിക്കുള്ളിൽ നിൻ്റെയോർമകൾ 
അകലങ്ങളുടെ പനിച്ചൂടിൽ 
ഞാനും നീയും ഒരേയളവിൽ 
പൊള്ളിച്ചുവക്കുന്നു..!!!
നിൻ്റെയോർമകൾ മഴയാകുന്നു !!
മറവികളെന്നിലെത്ര പൂത്താലും 
ഓർമകളുടെ മഴച്ചാറ്റലിൽ 
നീയവയെ ചിതറിച്ചു കളയുകയും 
നിൻ്റെ നോവോർമ്മകളിലേക്കെന്നെ 
കൊരുത്തിടുകയും ചെയ്യുന്നു...!!
എൻ്റെ മരണമേ, 
നനവുമ്മകളാൽ 
നീയെന്നെ വിളിക്കുമ്പോൾ 
ശരിതെറ്റുകളെ കുറിച്ചോർക്കാൻ 
ഞാനൊരുങ്ങുകയില്ല 
നേർത്തൊരു ചീന്തലാൽ
നീല ഞരമ്പുകളിൽ നിന്ന്
ജീവനെ തുറന്നു വിടുകയും
ജീവിതത്തിൻ്റെ കുടുക്കിൽ നിന്ന്
ശരീരത്തെ ഊരിക്കളകയും ചെയ്ത്
നിൻ്റെ തണുത്തയാത്മാവിനു കീഴെ
ഞാനൊരനാഥയെപ്പോലെ
ചുരുണ്ടു കൂടും..

വിരസവും വിജനവുമായൊരു യാത്രയ്ക്കിടയിൽ  ആളെത്തിന്നാൻ പട്ടണത്തിനടുത്തുള്ളയാ  നാൽക്കവല സ്റ്റോപ്പിൽ  ഞാൻ കയറിയ ബസ്  അൽപനേരം നിർത്തിയിടുകയുണ്ടായി...