Sunday, 19 August 2018

19.08.2018

ഓർമകളിൽ വിഷം നിറച്ചവന്..

 ഒരിക്കൽ കൂടി നിനക്ക് വേണ്ടി എന്തെങ്കിലും എഴുതേണ്ടി വരുമെന്ന്  സത്യമായും ഞാനൊരിക്കലും നിരീച്ചതല്ല. പക്ഷെ  ഒരു നിമിഷം പോലും വിട്ടുമാറാതെ അത്രമേൽ വെറുപ്പോടെ നീയെന്റെ ഓർമകളിൽ കുടിയിരിക്കുന്നത് എന്റെ പ്രശ്നങ്ങളെ കൂട്ടുക മാത്രം ചെയ്യുന്നു എന്നുള്ളതിനാൽ ഞാനിതെഴുതുകയാണ്. എന്തിനാണ് ഇതെഴുതുന്നതെന്ന് എനിക്കറിയില്ല. ഒരു പക്ഷെ നീയൊരുനാളും ഇത് വായിക്കാനിടയില്ല. എനിക്ക് പറയാനുള്ളവ കേൾക്കാനിടയില്ല.  എങ്കിലും നിനക്കുവേണ്ടിയല്ലാതെ എനിക്ക് വേണ്ടി ഞാനിതെഴുതുന്നു.
ഒരാളെ വെറുത്തുകൊണ്ട് ഒരുനാളും ഒരാളെ മറക്കാൻ സാധിക്കില്ല എന്നതും ഈ എഴുത്തിനുള്ള ഒരു കാരണമാണ്. ഞാനിതെഴുതുന്നു കാരണം ഞാൻ നിന്നോട് ക്ഷമിക്കാൻ ആഗ്രഹിക്കുന്നു. അതിലൂടെ എന്നന്നേക്കുമായി നിന്നെ മറക്കാനും.

നമുക്കിടയിൽ ഉണ്ടായിരുന്ന ബന്ധത്തിന് പ്രണയമെന്നോ സൗഹൃദമെന്നോ പേര് നൽകി ആ രണ്ട് ബന്ധങ്ങളുടെയും വില കളയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എങ്കിലും എന്നെ പ്രേമിക്കുന്നുണ്ടെന്നും തിരിച്ച് ഞാനും നിന്നെ പ്രേമിക്കണമെന്നും പറഞ്ഞ് എന്റെ പുറകെ നടന്നത് നീയായിരുന്നു. ഞാൻ മിണ്ടാതിരുന്നതിന്റെ പേരിൽ ക്ലാസിലെ കുട്ടികളോടെല്ലാം വഴക്കിട്ട് നടന്നത് നീയായിരുന്നു, അത് നിന്റെ തീരുമാനമാണെന്ന് വിചാരിക്കാതെ  എന്റെ തെറ്റുകൊണ്ടാണ് നീ എല്ലാവരോടും വഴക്കിടുന്നതെന്നും പരീക്ഷകൾക്ക് മാർക്ക് കുറയുന്നതെന്നും വിശ്വസിച്ചിടത്തായിരുന്നു എന്റെ ആദ്യത്തെ തെറ്റ്. നീ വഴക്കിട്ടതിന്റെ പേരിൽ ക്ലാസിലെ അന്നത്തെ നിന്റെ കൂട്ടുകാർ  എന്നോട് വന്ന് കാരണം ചോദിച്ചിരുന്നപ്പോൾ അത് എന്നോട് ചോദിക്കണ്ട കാര്യം ഇല്ലെന്നും അവനോട് തന്നെ അന്വേഷിക്കണമെന്നും പറയാഞ്ഞതാണ്  എന്റെ രണ്ടാമത്തെ തെറ്റ്. ഞാനാണ് അതിനു കാരണമെന്ന് കരുതി അവരോട് വഴക്ക് മാറ്റാൻ പറഞ്ഞ് നിന്റെ പുറകെ നടന്നത് അടുത്ത തെറ്റ്.

ഞാൻ പറഞ്ഞു വന്നതെന്താണെന്ന് വെച്ചാൽ നീയെന്റെ ജീവിതത്തിലേക്ക് കടന്നുവന്നതിനു ശേഷം  നിനക്ക് സംഭവിക്കുന്ന എല്ലാ കാര്യത്തിനും എന്നെ കുറ്റക്കാരിയും  മോശക്കാരിയും  ആക്കുന്ന നിന്റെ കൂട്ടുകാരുടെ സ്നേഹം എനിക്കൊട്ടും മനസിലാവുന്നില്ല.  മിസ് എന്നോട് പറഞ്ഞത് അഖിൽ എന്നോട്  പറഞ്ഞത് അപ്പു എന്നോട് പറഞ്ഞത്.. എല്ലാത്തിലും പൊതുവായ ഒരു കാര്യം ഞാൻ നിന്റെ പുറകെ നടന്ന് എന്നോട് മിണ്ടാനും എന്നെ  സ്നേഹിക്കാനും വാശിപിടിച്ച് നിർബന്ധിച്ച് ശല്യം ചെയ്ത്. ഒടുക്കം ഇഷ്ടമാണെന്ന് പറയിപ്പിച്ചതിന് ശേഷം പൊടുന്നനെ നിന്നെ ഉപേക്ഷിച്ചതാണെന്ന് . നീയവരോട് എന്താണ് പറഞ്ഞിരിക്കുന്നതെന്ന് എനിക്കറിയില്ല. പക്ഷെ അവരെന്നോട് പറഞ്ഞ ഓരോ തവണയും എന്നെയത് ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്. അതോർത്ത് ദിവസങ്ങളോളം ഞാനെന്നെ തന്നെ വേദനിപ്പിച്ചിട്ടുണ്ട്. ഭ്രാന്തുപിടിച്ചിട്ടുണ്ട്. അവളൊരു ചീത്തപ്പെണ്ണാണെന്ന് നീ നിന്റെ കൂട്ടുകാരോട് എത്ര എളുപ്പത്തിൽ  പറഞ്ഞുവോ അതിന്റെ പതിനായിരം മടങ്ങ് ബുദ്ധിമുട്ടിയാണ് ഞാനാ മുറിവിലൂടെ കടന്നു പോയത്.  ഒരേസമയം പലതലങ്ങളിൽ മുറിവേൽക്കപ്പെടുന്നതിന്റെ സുഖം എന്തായിരിക്കുമെന്ന് നീ പഠിപ്പിച്ചു,   ഇഷ്ടമല്ലെന്ന് പറഞ്ഞ ഒറ്റക്കാരണം കൊണ്ടൊരുത്തിയെ  മോശക്കാരിയാക്കിയ ഒരാളെയാണ് ലോകത്തിൽ വച്ചേറ്റവും നല്ലവനെന്ന് ഞാൻ വീമ്പു പറഞ്ഞിരുന്നത് എന്നോർത്ത് എനിക്കെന്നോട് പോലും വെറുപ്പ് തോന്നിയിട്ടുണ്ട്.  പക്ഷെ ഇനിയില്ല. ഒരാള് ചീത്തയാവുന്നത് അയാളുടെ തീരുമാനമാണ്. അയാളുടെ മാത്രം തീരുമാനം,. സത്യത്തിൽ നിന്റെ ജീവിതത്തിൽ സംഭവിച്ച എല്ലാ കാര്യങ്ങളുടേയും, (ഞാനടക്കം)  ഏക ഉത്തരവാദി നീ മാത്രമാണ്.   ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടാൻ നീ കണ്ടു പിടിച്ച ഏറ്റവും മികച്ച  വഴിയായിരുന്നു എന്നെ പഴിചാരുക എന്നത്.

സ്വയം ന്യായീകരിക്കാൻ നീ എത്രത്തോളം താഴ്ന്നുവെന്ന് സ്വയം ചിന്തിച്ചാൽ നിനക്ക് ബോധ്യപ്പെടും.  നിന്റെ കൂട്ടുകാരെക്കൊണ്ട് എന്നെ ചീത്ത വിളിപ്പിക്കുന്നത് തൊട്ട്, എന്റെ വീട്ടുകാരെ ചീത്ത പറയുന്നതും പഠിപ്പിച്ച അധ്യാപകരോട് പോലും എന്നെ പറ്റി മോശം പറയുന്നത് വരെ.  നിന്റെ തെറ്റുകളെ ശരികളാക്കാൻ നിരന്തരം എന്നെ പഴിചാരുകയെന്ന എളുപ്പവഴി.  ഇനിയും എന്തൊക്കെയാണ് നീ ചെയ്യാൻ പോവുന്നതെന്ന് എനിക്കറിയില്ല. പക്ഷെ എന്തുവേണമെങ്കിലും നിനക്ക് ചെയ്യാം. ഇനിമേലിൽ അതൊന്നും യാതൊരു വിധത്തിലും എന്നെ ബാധിക്കാൻ പോകുന്നില്ല. വെറുക്കുകയല്ല മറക്കുകയാണ് നിന്നെ ഞാൻ, നിന്നെ വെറുത്തുകൊണ്ട് പോലും ഇനിമേലിൽ നിന്നെ ഓർക്കാൻ  ഞാനിഷ്ടപ്പെടുന്നില്ല. 
സ്നേഹത്തോടെ തന്നെ വിടപറയട്ടെ,
ഒപ്പം ഒരുപാട് നന്ദിയും
ഒരുപാട് നല്ലവരെന്ന് ഭാവിക്കുന്നവരുടെ ഉള്ളിൽ എന്തുമാത്രം മാലിന്യമാണുള്ളതെന്ന് ചിന്തിക്കാൻ പഠിപ്പിച്ചതിന്.
സ്വന്തം സ്വാർത്ഥതയ്ക്കു വേണ്ടി ആരെയും ചീത്തയാക്കാൻ ചില മനുഷ്യർക്ക് യാതൊരു മടിയും ഇല്ലെന്ന് പഠിപ്പിച്ചതിന്.
കൂട്ടുകാരൻ പറഞ്ഞതിന്റെ മാത്രം പേരിൽ ഒരു പെണ്ണിനെ ചീത്തയെന്ന് ഉറപ്പിച്ച് വിശ്വസിക്കുന്ന പെണ്ണുങ്ങളും നാട്ടിലുണ്ടെന്ന് പഠിപ്പിച്ചതിന്. ഒക്കെ ഒരുപാട് ഒരുപാട് നന്ദി.


പത്തെൺപത് പേജുകളുള്ള ഒരു ബുക്കിൽ ഇരുപതാമത്തെ പേജിലൊരു അക്ഷരത്തെറ്റ് വന്നതിന്റെ പേരിൽ ആ ബുക്ക് മുഴുവൻ ചീത്തയാവുന്നില്ല എന്നത് പോലെ., നീയെന്ന അക്ഷരത്തെറ്റിനെ ഞാനിവിടെ മറക്കുന്നു. മുന്നോട്ടുള്ള എന്റെ വായനയിൽ നിന്നെപ്പോലൊരു അക്ഷരത്തെറ്റിന് ഒരിക്കലും ഇടനൽകില്ലെന്ന ഉറപ്പോടെ. ഇനിയും മുറിവേൽക്കാനും അത് പ്രണയത്തിന്റെ പേരിലായാലും അതിനെ സ്വീകരിക്കാനും ഉള്ള പൂർണ മനസ്സോടെ സന്തോഷത്തോടെ...!!!

- താത്രി
                                                                                                                                                                                                                                                                                                                                            

Wednesday, 9 May 2018

ഊരുതെണ്ടി

നാടും നാട്ടാരുമില്ലാത്ത ഒരുവൻ
ആഫീസുകളിലും രേഖകളിലും
പേരു സൂക്ഷിക്കപ്പെടാത്ത ഒരുവൻ
ഉള്ളിലൂറുന്ന കനിവുമായി
ഊരുതെണ്ടുന്നു.
നമ്മളവനെ നമ്മിലൊരാളായി
കണക്കാക്കുന്നതേയില്ല..
അവന്റെ മുഷിഞ്ഞ വേഷം
എണ്ണ പുരളാത്ത തലമുടി
കീറിയ തുണിക്കെട്ട്
ഊരുതെണ്ടിയുടെ ലക്ഷണങ്ങൾ കല്പിച്ച്
അധികപ്പറ്റെന്ന് ചാപ്പ കുത്തുന്നു
നനവു വറ്റാത്ത കണ്ണുകളിലേക്ക്
അറിയാതെ പോലും
നോക്കിപ്പോവാതിരിക്കാൻ
അത്രമേൽ കരുതുന്നു
ഊരുതെണ്ടിയുടെ കീശയിലാവട്ടെ
ഒരു കാലിച്ചായക്കുപോലും കാശില്ല
എങ്കിലും ഭൂമിയിലെ
അധികാരപ്പറവകളെ കണക്ക്
മോഷ്ടിക്കാതെയും തട്ടിപ്പറിക്കാതെയും
കൂട്ടിവെക്കാതെയും അവൻ ജീവിക്കുന്നു
അവന്റെ ഹൃദയത്തിലാവട്ടെ
എന്റെയെന്നും പറഞ്ഞ്
അധികാരത്തോടെയിന്നോളമാരും
ഉമ്മയടയാളങ്ങൾ വീഴ്ത്തിയിട്ടില്ല
എങ്കിലും
തെരുവിലൊരു മകൾ
അറിയാതെ തട്ടിവീഴ്ത്തപ്പെടുമ്പോൾ
ഓടിച്ചെന്നുമ്മ വെക്കാൻ
ഒരു മകളില്ലാഞ്ഞതെന്തു നന്നെന്ന്
നീറ്റലോടെയവനോർക്കുന്നു
കുടുംബക്കോടതി മുറ്റത്തെ
പുകഞ്ഞു പുകഞ്ഞു തീരുന്ന
സിഗരറ്റുകുറ്റികൾ പെറുക്കുമ്പോഴാവട്ടെ
കിനാവിലവൻ
ഇന്നോളമുണ്ടായിട്ടില്ലാത്തൊരു
വീടിനെയോമനിക്കുന്നു
തെരുവിൽ കൊടിപിടിച്ചയൊരുവൻ
കൊടിപിടിച്ച മറ്റൊരുവനെ
വെട്ടുമ്പോഴാവട്ടെ
എച്ചിൽക്കൂനയിൽ
അവനൊരപ്പക്കഷ്ണത്തിനായി
തിരഞ്ഞുകൊണ്ടേയിരിക്കുന്നു
പാതിചീഞ്ഞൊരപ്പക്കഷ്ണം
തട്ടിത്തപ്പിയെടുത്ത് ആശ്വാസത്തിന്റെ
മടിയിലേക്ക് ചായുമ്പോഴേക്കും
ഞാൻപോരിന്റെ പകയിൽ
ചീന്തിപ്പോയൊരു ജീവൻ
അവന്റെ മുഖത്ത് തെറിക്കുന്നു
ചോരനിറം പൂണ്ട അപ്പം
വഴുതിപ്പോവുന്നു
ഭൂമിക്കും ആകാശത്തിനും ഇടയിൽ
മനുഷ്യവർഗ്ഗത്തിൽ പെടുത്താതെ
പോയൊരുയൊരുവൻ
പകച്ചു നിൽക്കുന്നു..!!!

Thursday, 5 April 2018

രണ്ടു പെണ്ണുങ്ങൾ പ്രണയിക്കുമ്പോൾ.. 

നിന്റെ പൊക്കിൾ ചുഴിയിൽ 
ചുണ്ടമർത്തുമ്പോൾ 
എന്റെയുടലിന്റെ പെണ്ണാഴങ്ങളിൽ നിന്ന് 
ഉർവ്വരതയുടെ 
നേർത്തൊരു സംഗീതമുയരുന്നു.
നമ്മിൽ നിന്നൊരുനാളും
ചുരന്നൊഴുകാൻ വഴിയില്ലാത്ത
മുലപ്പാലിന്റെ പതഗന്ധം
ചുണ്ടിൽ പടരുന്നു...
പ്രണയിക്കുമ്പോൾ നാമൊരൊറ്റ
ഉടലാകുന്നു
പരസ്പരം പടർന്നു കയറുന്ന
ഒരൊറ്റ പെണ്ണുടൽ..
നിന്റെ വാക്കുകളെന്ന പോലെയാണ് 
കവിതയുമെന്നെ ചിതറിക്കുന്നത് 
നിമിഷ നേരം കൊണ്ട് 
എന്റെ സ്വപ്നങ്ങളുടെ 
ചിറകുകളരിഞ്ഞ് 
നിരാശ്രയയും നിസ്സഹായയുമാക്കുന്നത്
നിരന്തരം കനലേറു കൊള്ളുന്ന
ഊരുതെണ്ടിയാക്കുന്നത്..
ചിലരങ്ങനെയാണ്... 
പെട്ടെന്നൊരീസം 
നമ്മടെ ജീവിതത്തിൽ നിന്നിറങ്ങി 
ഒരൊറ്റ പോക്കാണ്... 
നമ്മളെന്തേലും ചെയ്തിട്ടാണോ 
അതോ ഒന്നും ചെയ്യാഞ്ഞിട്ടാണോ
ന്നൊന്നും മ്മക്ക് മനസിലാവില്ല...
കണ്ണടച്ച് തുറക്കുമ്പോഴേക്കും
അവരങ്ങ് ദൂരെ എത്തീട്ട്ണ്ടാവും...
നമ്മള് പിന്നെ
വെറുതെ കുറെ ദിവസം
അവര് പോയ വഴിക്കങ്ങനെ
കണ്ണും നട്ടിരിക്കും..
ഇപ്പൊ വരും ഇപ്പൊ വരും ന്നോർത്ത്..
ആര് വരാൻ... എവ്ട്ന്ന് വരാൻ...
'ഈ കൊറേ ദിവസങ്ങള് തീരാനൊക്കെ
കൊറേ ദിവസം എടുക്കും ന്ന്"
അപ്പഴാ നമുക്ക് മനസിലാവാ..
വേദനിക്കാതെയല്ല.. വേദനിച്ചുകൊണ്ട് മരിക്കണം..

ആത്മഹത്യ
^^^^^^^^^^^^^^^ 

എന്റെയീ വിളർത്ത കൈത്തണ്ടയിൽ 
നീയുമ്മ വെക്കുമ്പോൾ മാത്രം 
ചുവന്നുതുടുക്കാറുള്ളയാ 
നീല ഞരമ്പിന് മുകളിലൂടെ
അറ്റം കൂർത്തൊരു
ലോഹത്തുണ്ടിനാൽ
അവസാനമായൊന്നുകൂടി
എനിക്കുമ്മ വെക്കണം..
ഒറ്റച്ചീന്തലിൽ
നീയൊരുപാട് സ്നേഹിക്കുന്നൊരീ ജീവനെ
ചിതറിച്ചുകളയണം..
നിന്നെ കണ്ടതിനു ശേഷം
ഞാൻ മറന്നുകളഞ്ഞ കരച്ചിലുകൾ
ചുവന്ന നിറത്തിൽ ഒഴുകിയിറങ്ങുന്നത്
കണ്ടു നിൽക്കണം...
നീറ്റുന്നൊരു നോവ്
കൈത്തണ്ടയിൽ നിന്ന് കുതറിയിറങ്ങി
ശരീരമാകെ പടർന്നു കയറുമ്പോഴും..
നിനക്കുവേണ്ടിയൊരു ചിരി
ചുണ്ടിലവശേഷിപ്പിക്കണം..
നീയാഗ്രഹിച്ചതു പോലെ
നിന്റെ മാറിൽ ചാഞ്ഞു കിടന്ന്
വേദനയറിയാതെയല്ല.,
നിന്നിൽ നിന്നകന്ന്
ദൂരെയൊരിടത്ത്
ഞാനകലുന്നത് നീയറിയുന്നില്ലെന്ന
വേദനയിൽ നീറിയെനിക്ക് മരിക്കണം..!!!
ഞങ്ങൾക്കെന്തറിയാം നിന്റെ സ്വപ്നങ്ങളെ കുറിച്ച്.. 

സ്വപ്നം കാണാൻ പോലും സ്വാതന്ത്യമില്ലാത്ത ഒരുവളുടെ സ്വപ്നങ്ങളെ കുറിച്ച് നിങ്ങൾക്കെന്തറിയാം..
വീട്, കുടുംബം, രക്ഷിതാക്കളുടെ സ്വപ്നങ്ങൾ, പഠനം, ജോലി, തുടങ്ങി 
ഏതൊക്കെയോ ഭാരങ്ങൾ 
ചിറകുകൾക്കു മേൽ കെട്ടിവെച്ച് 
പിടഞ്ഞു നീറുന്നൊരുവളുടെ സ്വപ്നങ്ങളെ കുറിച്ച്..
ചങ്ങലകളെ
പൊട്ടിച്ചെറിയാൻ കഴിവില്ലാത്ത ഭീരുവെന്ന്
നിങ്ങൾ പരിഹസിക്കുന്നയൊരുവളുടെ
സ്വപ്നങ്ങളെ കുറിച്ച്..
സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള
നിങ്ങളുടെ ആവേശോജ്ജ്വലമായ പ്രസംഗങ്ങളെ
നിറഞ്ഞ കണ്ണുകളോടും
വരണ്ട പുഞ്ചിരിയോടും കൂടി
അവഗണിച്ചു നടന്നകലുന്ന
ഒരുവളുടെ സ്വപ്നങ്ങളെ കുറിച്ച്..
സ്വന്തമായൊരു മുറിയെന്ന ഉപന്ന്യാസത്തിൽ ഒന്നാം സമ്മാനം വാങ്ങുന്ന..,
സ്വന്തം ജീവിതത്തിൽ പോലുമൊരിടമില്ലാത്ത ഒരുവളുടെ സ്വപ്നങ്ങളെ കുറിച്ച്..
സ്വപ്നങ്ങളെ ഭയന്ന് രാത്രിയുറക്കങ്ങളിൽ പോലും ഞെട്ടിയുണരുന്ന ഒരുവളുടെ സ്വപ്നങ്ങളെ കുറിച്ച്..
കണ്ണീരു വീണു പിഞ്ഞിയ ഡയറിത്താളുകളിൽ പോലും സ്വപ്നങ്ങളെയെഴുതാൻ ഭയക്കുന്നയൊരുവളുടെ സ്വപ്നങ്ങളെ കുറിച്ച്..
നിങ്ങൾക്കെന്തറിയാം..
സ്വപ്നങ്ങളോളം സ്വപ്നങ്ങൾ സൂക്ഷിക്കുന്നൊരു പെണ്ണിനെ കുറിച്ച്...

വിരസവും വിജനവുമായൊരു യാത്രയ്ക്കിടയിൽ  ആളെത്തിന്നാൻ പട്ടണത്തിനടുത്തുള്ളയാ  നാൽക്കവല സ്റ്റോപ്പിൽ  ഞാൻ കയറിയ ബസ്  അൽപനേരം നിർത്തിയിടുകയുണ്ടായി...