Wednesday 9 May 2018

ഊരുതെണ്ടി

നാടും നാട്ടാരുമില്ലാത്ത ഒരുവൻ
ആഫീസുകളിലും രേഖകളിലും
പേരു സൂക്ഷിക്കപ്പെടാത്ത ഒരുവൻ
ഉള്ളിലൂറുന്ന കനിവുമായി
ഊരുതെണ്ടുന്നു.
നമ്മളവനെ നമ്മിലൊരാളായി
കണക്കാക്കുന്നതേയില്ല..
അവന്റെ മുഷിഞ്ഞ വേഷം
എണ്ണ പുരളാത്ത തലമുടി
കീറിയ തുണിക്കെട്ട്
ഊരുതെണ്ടിയുടെ ലക്ഷണങ്ങൾ കല്പിച്ച്
അധികപ്പറ്റെന്ന് ചാപ്പ കുത്തുന്നു
നനവു വറ്റാത്ത കണ്ണുകളിലേക്ക്
അറിയാതെ പോലും
നോക്കിപ്പോവാതിരിക്കാൻ
അത്രമേൽ കരുതുന്നു
ഊരുതെണ്ടിയുടെ കീശയിലാവട്ടെ
ഒരു കാലിച്ചായക്കുപോലും കാശില്ല
എങ്കിലും ഭൂമിയിലെ
അധികാരപ്പറവകളെ കണക്ക്
മോഷ്ടിക്കാതെയും തട്ടിപ്പറിക്കാതെയും
കൂട്ടിവെക്കാതെയും അവൻ ജീവിക്കുന്നു
അവന്റെ ഹൃദയത്തിലാവട്ടെ
എന്റെയെന്നും പറഞ്ഞ്
അധികാരത്തോടെയിന്നോളമാരും
ഉമ്മയടയാളങ്ങൾ വീഴ്ത്തിയിട്ടില്ല
എങ്കിലും
തെരുവിലൊരു മകൾ
അറിയാതെ തട്ടിവീഴ്ത്തപ്പെടുമ്പോൾ
ഓടിച്ചെന്നുമ്മ വെക്കാൻ
ഒരു മകളില്ലാഞ്ഞതെന്തു നന്നെന്ന്
നീറ്റലോടെയവനോർക്കുന്നു
കുടുംബക്കോടതി മുറ്റത്തെ
പുകഞ്ഞു പുകഞ്ഞു തീരുന്ന
സിഗരറ്റുകുറ്റികൾ പെറുക്കുമ്പോഴാവട്ടെ
കിനാവിലവൻ
ഇന്നോളമുണ്ടായിട്ടില്ലാത്തൊരു
വീടിനെയോമനിക്കുന്നു
തെരുവിൽ കൊടിപിടിച്ചയൊരുവൻ
കൊടിപിടിച്ച മറ്റൊരുവനെ
വെട്ടുമ്പോഴാവട്ടെ
എച്ചിൽക്കൂനയിൽ
അവനൊരപ്പക്കഷ്ണത്തിനായി
തിരഞ്ഞുകൊണ്ടേയിരിക്കുന്നു
പാതിചീഞ്ഞൊരപ്പക്കഷ്ണം
തട്ടിത്തപ്പിയെടുത്ത് ആശ്വാസത്തിന്റെ
മടിയിലേക്ക് ചായുമ്പോഴേക്കും
ഞാൻപോരിന്റെ പകയിൽ
ചീന്തിപ്പോയൊരു ജീവൻ
അവന്റെ മുഖത്ത് തെറിക്കുന്നു
ചോരനിറം പൂണ്ട അപ്പം
വഴുതിപ്പോവുന്നു
ഭൂമിക്കും ആകാശത്തിനും ഇടയിൽ
മനുഷ്യവർഗ്ഗത്തിൽ പെടുത്താതെ
പോയൊരുയൊരുവൻ
പകച്ചു നിൽക്കുന്നു..!!!

വിരസവും വിജനവുമായൊരു യാത്രയ്ക്കിടയിൽ  ആളെത്തിന്നാൻ പട്ടണത്തിനടുത്തുള്ളയാ  നാൽക്കവല സ്റ്റോപ്പിൽ  ഞാൻ കയറിയ ബസ്  അൽപനേരം നിർത്തിയിടുകയുണ്ടായി...