Thursday 5 April 2018

രണ്ടു പെണ്ണുങ്ങൾ പ്രണയിക്കുമ്പോൾ.. 

നിന്റെ പൊക്കിൾ ചുഴിയിൽ 
ചുണ്ടമർത്തുമ്പോൾ 
എന്റെയുടലിന്റെ പെണ്ണാഴങ്ങളിൽ നിന്ന് 
ഉർവ്വരതയുടെ 
നേർത്തൊരു സംഗീതമുയരുന്നു.
നമ്മിൽ നിന്നൊരുനാളും
ചുരന്നൊഴുകാൻ വഴിയില്ലാത്ത
മുലപ്പാലിന്റെ പതഗന്ധം
ചുണ്ടിൽ പടരുന്നു...
പ്രണയിക്കുമ്പോൾ നാമൊരൊറ്റ
ഉടലാകുന്നു
പരസ്പരം പടർന്നു കയറുന്ന
ഒരൊറ്റ പെണ്ണുടൽ..
നിന്റെ വാക്കുകളെന്ന പോലെയാണ് 
കവിതയുമെന്നെ ചിതറിക്കുന്നത് 
നിമിഷ നേരം കൊണ്ട് 
എന്റെ സ്വപ്നങ്ങളുടെ 
ചിറകുകളരിഞ്ഞ് 
നിരാശ്രയയും നിസ്സഹായയുമാക്കുന്നത്
നിരന്തരം കനലേറു കൊള്ളുന്ന
ഊരുതെണ്ടിയാക്കുന്നത്..
ചിലരങ്ങനെയാണ്... 
പെട്ടെന്നൊരീസം 
നമ്മടെ ജീവിതത്തിൽ നിന്നിറങ്ങി 
ഒരൊറ്റ പോക്കാണ്... 
നമ്മളെന്തേലും ചെയ്തിട്ടാണോ 
അതോ ഒന്നും ചെയ്യാഞ്ഞിട്ടാണോ
ന്നൊന്നും മ്മക്ക് മനസിലാവില്ല...
കണ്ണടച്ച് തുറക്കുമ്പോഴേക്കും
അവരങ്ങ് ദൂരെ എത്തീട്ട്ണ്ടാവും...
നമ്മള് പിന്നെ
വെറുതെ കുറെ ദിവസം
അവര് പോയ വഴിക്കങ്ങനെ
കണ്ണും നട്ടിരിക്കും..
ഇപ്പൊ വരും ഇപ്പൊ വരും ന്നോർത്ത്..
ആര് വരാൻ... എവ്ട്ന്ന് വരാൻ...
'ഈ കൊറേ ദിവസങ്ങള് തീരാനൊക്കെ
കൊറേ ദിവസം എടുക്കും ന്ന്"
അപ്പഴാ നമുക്ക് മനസിലാവാ..
വേദനിക്കാതെയല്ല.. വേദനിച്ചുകൊണ്ട് മരിക്കണം..

ആത്മഹത്യ
^^^^^^^^^^^^^^^ 

എന്റെയീ വിളർത്ത കൈത്തണ്ടയിൽ 
നീയുമ്മ വെക്കുമ്പോൾ മാത്രം 
ചുവന്നുതുടുക്കാറുള്ളയാ 
നീല ഞരമ്പിന് മുകളിലൂടെ
അറ്റം കൂർത്തൊരു
ലോഹത്തുണ്ടിനാൽ
അവസാനമായൊന്നുകൂടി
എനിക്കുമ്മ വെക്കണം..
ഒറ്റച്ചീന്തലിൽ
നീയൊരുപാട് സ്നേഹിക്കുന്നൊരീ ജീവനെ
ചിതറിച്ചുകളയണം..
നിന്നെ കണ്ടതിനു ശേഷം
ഞാൻ മറന്നുകളഞ്ഞ കരച്ചിലുകൾ
ചുവന്ന നിറത്തിൽ ഒഴുകിയിറങ്ങുന്നത്
കണ്ടു നിൽക്കണം...
നീറ്റുന്നൊരു നോവ്
കൈത്തണ്ടയിൽ നിന്ന് കുതറിയിറങ്ങി
ശരീരമാകെ പടർന്നു കയറുമ്പോഴും..
നിനക്കുവേണ്ടിയൊരു ചിരി
ചുണ്ടിലവശേഷിപ്പിക്കണം..
നീയാഗ്രഹിച്ചതു പോലെ
നിന്റെ മാറിൽ ചാഞ്ഞു കിടന്ന്
വേദനയറിയാതെയല്ല.,
നിന്നിൽ നിന്നകന്ന്
ദൂരെയൊരിടത്ത്
ഞാനകലുന്നത് നീയറിയുന്നില്ലെന്ന
വേദനയിൽ നീറിയെനിക്ക് മരിക്കണം..!!!
ഞങ്ങൾക്കെന്തറിയാം നിന്റെ സ്വപ്നങ്ങളെ കുറിച്ച്.. 

സ്വപ്നം കാണാൻ പോലും സ്വാതന്ത്യമില്ലാത്ത ഒരുവളുടെ സ്വപ്നങ്ങളെ കുറിച്ച് നിങ്ങൾക്കെന്തറിയാം..
വീട്, കുടുംബം, രക്ഷിതാക്കളുടെ സ്വപ്നങ്ങൾ, പഠനം, ജോലി, തുടങ്ങി 
ഏതൊക്കെയോ ഭാരങ്ങൾ 
ചിറകുകൾക്കു മേൽ കെട്ടിവെച്ച് 
പിടഞ്ഞു നീറുന്നൊരുവളുടെ സ്വപ്നങ്ങളെ കുറിച്ച്..
ചങ്ങലകളെ
പൊട്ടിച്ചെറിയാൻ കഴിവില്ലാത്ത ഭീരുവെന്ന്
നിങ്ങൾ പരിഹസിക്കുന്നയൊരുവളുടെ
സ്വപ്നങ്ങളെ കുറിച്ച്..
സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള
നിങ്ങളുടെ ആവേശോജ്ജ്വലമായ പ്രസംഗങ്ങളെ
നിറഞ്ഞ കണ്ണുകളോടും
വരണ്ട പുഞ്ചിരിയോടും കൂടി
അവഗണിച്ചു നടന്നകലുന്ന
ഒരുവളുടെ സ്വപ്നങ്ങളെ കുറിച്ച്..
സ്വന്തമായൊരു മുറിയെന്ന ഉപന്ന്യാസത്തിൽ ഒന്നാം സമ്മാനം വാങ്ങുന്ന..,
സ്വന്തം ജീവിതത്തിൽ പോലുമൊരിടമില്ലാത്ത ഒരുവളുടെ സ്വപ്നങ്ങളെ കുറിച്ച്..
സ്വപ്നങ്ങളെ ഭയന്ന് രാത്രിയുറക്കങ്ങളിൽ പോലും ഞെട്ടിയുണരുന്ന ഒരുവളുടെ സ്വപ്നങ്ങളെ കുറിച്ച്..
കണ്ണീരു വീണു പിഞ്ഞിയ ഡയറിത്താളുകളിൽ പോലും സ്വപ്നങ്ങളെയെഴുതാൻ ഭയക്കുന്നയൊരുവളുടെ സ്വപ്നങ്ങളെ കുറിച്ച്..
നിങ്ങൾക്കെന്തറിയാം..
സ്വപ്നങ്ങളോളം സ്വപ്നങ്ങൾ സൂക്ഷിക്കുന്നൊരു പെണ്ണിനെ കുറിച്ച്...
ഓരോ തവണ വീഴുമ്പോഴും 
ഇനി താങ്ങാനൊരാളില്ലെന്നും 
തനിയെ താങ്ങാൻ 
പഠിക്കണമെന്നുമോർക്കും..!!
നിന്നെയോർക്കുമ്പോഴാകട്ടെ 
വീണ്ടുമത് മറക്കും..!!!
അന്തിയ്ക്കുറങ്ങുമ്പോ
തലയിണക്കീഴിൽ കത്തി സൂക്ഷിക്കുന്ന പെണ്ണുങ്ങളൊക്കെ
പിഴച്ചവരാണത്രേ..!!!

രാത്രിയുടെ ഇരുൾമറയിൽ 
പതുങ്ങി വന്ന് കതകിൽ മുട്ടുമ്പോ,
സ്വീകരിച്ച് കേറ്റി കിടത്തുന്നവളുമാരാണ്
നിങ്ങക്ക് പതിവ്രതകളെങ്കിൽ
മാന്യരേ,
കത്തിയോളം മൂർച്ച സൂക്ഷിക്കുന്ന പെണ്ണുങ്ങളോടൊപ്പം
പിഴച്ചവളെന്ന പേര്
ഞങ്ങളും അംഗീകരിക്കുന്നു...!!!
.
.
NB - "പുണ്യവാന്മാരായവരെ" മാത്രം ഉദ്ദേശിച്ചാണ്....
കാപ്പിപ്പൂക്കളില്ലാത്ത ഡിസ൦ബറിനെ കുറിച്ച്
നിനക്കോർക്കാനാവുമോ.., 

മഞ്ഞിൽ വിറച്ച് തണുത്തു വിളറി 
ചൂളിത്തളർന്നിരിക്കുന്ന ഡിസ൦ബറിനെ.. 

ഒന്നാഞ്ഞു പുൽകാൻ
ഒരൊറ്റ പ്രണയമണ൦ പോലുമില്ലാതെ
തനിച്ചായിപ്പോയ ഡിസ൦ബറിനെ..

ഹാ..!!!
ആ ഓർമ പോലുമെത്ര കഠിനമാണ്..


പിന്നെങ്ങനെയാണ് സഖേ..,
നീയില്ലാതെ
എനിക്ക് ജീവിക്കാനാവുമെന്ന്
നീ ചിന്തിച്ചു കളഞ്ഞത്..
നിനച്ചിരിക്കാത്ത നേരത്തെല്ലാം വന്ന് 
എന്റെ പ്രണയത്തെയിങ്ങനെ 
ഉമ്മ വെക്കരുതെന്ന് 
നീ നിന്റെ ഓർമ്മകളോട്  പറയണം..
.
.
വരാനിരിക്കുന്നൊരു വറുതിക്കാലത്തേക്ക്
കരുതി വെക്കേണ്ട കണ്ണീരാണ്  സഖേ
ഞാനിങ്ങനെ ഒഴുക്കിക്കളയുന്നത് ..!!
അമ്മക്കണ്ണീര് താങ്ങാൻ മാത്രം ഭൂമി വലുതല്ല ദൈവമേ...

ദൈവമേ  നീയുണ്ടെങ്കിൽ...!!
.
.
ഒരമ്മയുടെ കൈയിൽ നിന്ന് 
അമ്മിഞ്ഞപ്പാലു മണക്കുന്ന 
പൈതങ്ങളെ
തട്ടിപ്പറിക്കാൻ മാത്രം
ക്രൂരനാവാതിരിക്കണം👺..!!
😰😢😢
അവളെന്നും പൂക്കുന്നുണ്ട്... നീ കാണാത്തതെന്ത്???

പെണ്ണിന്റെ ഉടലാഴങ്ങളിൽ മാത്രം 
ശ്രദ്ധിച്ചു തുടങ്ങുമ്പോഴാണ് 
അവളുടെ മിഴികളിൽ 
ഉദിച്ചു പൂക്കുന്ന വലിയ കടലാഴങ്ങൾ 
നിനക്ക് നഷ്ടപ്പെടുന്നത്...!!
ഒറ്റയുമ്മയാൽ 
നിനക്കുള്ളിൽ കുരുങ്ങിപ്പോയ 
എന്റെയാത്മാവിനെ 
ഞാനെങ്ങനെ പിടിച്ചിറക്കി 
കൊണ്ട് വരണമെന്നാണ് 
നീ പറയുന്നത്...!!!
നിന്റെ പ്രണയത്തിന് കർപ്പൂരത്തിന്റെ മണമാണ്...

ഞാനറിയാതെ വന്ന്
നീയെന്റെ സ്വപ്നങ്ങളെ 
കവർന്നെടുക്കുന്നു 
എന്റെയുറക്കത്തെ ഉണർത്താതെ 
ഉമ്മകൾ കൊണ്ടെന്നെ 
പൊതിഞ്ഞു പിടിക്കുന്നു
രാവ് തീരുന്നതറിയാതെ
എന്റെ കിനാവുകളിൽ
പ്രണയം വിതറുന്നു
മടങ്ങിപ്പോവാൻ നേരം
ഞാനറിയാതെന്റെ മിഴികളിൽ
നക്ഷത്രങ്ങളെ ഒളിപ്പിക്കുന്നു..
പുലരിയിലേക്ക് ഞാനുണരുമ്പോൾ
മുടിയിഴകൾക്ക് കർപ്പൂരത്തിന്റെ മണം..!!!! 
നീയെന്റെ കൈവിരൽത്തുമ്പു തൊടാൻ ഭയക്കുന്നു., 
പ്രേമത്തിന്റെയൊരു മിന്നൽക്കൊളുത്ത് ഞാനവിടെ സൂക്ഷിക്കുന്നുവെന്ന് നിനക്കറിയാ൦..!!

തനിച്ചിരിക്കുമ്പോൾ 
നിന്റെ കനവുകളിൽ ഞാനൊരു കടലാവുന്നു..
പൊള്ളുന്ന ചുണ്ടുകളിൽ
തിരയുമ്മകളാൽ നനവിറ്റിക്കുന്നു..
ചിലരൊക്കെ ജീവിതത്തിൽ നിന്നിറങ്ങിപ്പോവുന്നത് 
ആത്മാവിന്റെ പാതിയും ചീന്തിയെടുത്താണ് 
അടിക്കടി ഓർമ്മയുടെ ഉപ്പുരസം വീണ് 
നീറിപ്പഴുത്ത് 
കൂടുതൽ കൂടുതൽ മുറിഞ്ഞ് 
പാതി ജീവനോടെ
നമ്മളിങ്ങനെ..
പെണ്ണേ നിന്റെയുമ്മകൾ..

'പെണ്ണുമ്മ'യ്‌ക്കെന്താണിത്ര 
പ്രത്യേകതയെന്നോ..?!!
അവളുമ്മ വെക്കുകയല്ലല്ലോ.., 
ചുണ്ടുകളാലാത്മാവിലൊരു 
കവിതയെഴുതുകയല്ലേ..!!
😍
എന്റെ ഉടലാഴങ്ങളിൽ മാത്രം 
കുരുങ്ങിപ്പോവുന്ന 
നിന്റെ മിഴികളെ ..
ഞാനിനിയെന്റെ മിഴിപ്പൂക്കളിൽ 
കൊരുത്തുകെട്ടും ..
പൊള്ളുന്നൊരെന്റെ പെണ്ണാത്മാവിനാൽ
നിന്റെ ഹൃദയത്തിൽ
അമർത്തി ചുംബിക്കും
ഉടലാടകളിൽ ഭ്രമിച്ച്
ഉറവകളെ മറന്നു പോകാതിരിപ്പാൻ
എന്റെ പ്രണയം കൊണ്ട്
നിന്റെ പ്രണയത്തിലൊരു മുറിപ്പാടിടും
പെണ്ണൊരു കാപ്പിച്ചെടിയാണ് സഖേ
ഒറ്റയുമ്മയാൽ നിന്നിലേക്കവൾ
പടർന്നു പൂക്കുന്നു
ഒറ്റയുമ്മയാൽ നിന്റെ ആണഹന്തയുടെ
നെറുകയിൽ പ്രണയം നിറയ്ക്കുന്നു !!
മരിച്ചു പോയവരാണ് നക്ഷത്രങ്ങളാവുക ന്ന് 
എത്രയോ തവണ കേട്ടിരിക്കണൂ ...
പക്ഷേ എനിക്കങ്ങനെ തോന്നണില്ല 
ജനിക്കാനിരിക്കുന്നവരായിരിക്കണം 
നക്ഷത്രങ്ങളായിട്ട് ആകാശത്ത്..
കുരുത്തക്കേട് കാണിക്കുമ്പോ
ഭൂമിയിലോട്ട് പറഞ്ഞ് വിടും ന്നും പറഞ്ഞ്
അമ്പിളിയമ്മാവൻ  നക്ഷത്രക്കുഞ്ഞുങ്ങളെ
പേടിപ്പിക്കുന്നുണ്ടാവണം..
എന്നിട്ടും സഹിക്കാൻ പറ്റാത്ത
കുരുത്തക്കേട് കാണിക്കുമ്പോ
പിടിച്ച് താഴോട്ടിടുന്ന നക്ഷത്രങ്ങളാവും
കുഞ്ഞുങ്ങളായിട്ട് ഭൂമീല് പിറക്കണത്..
ന്നാലും നക്ഷത്രകുഞ്ഞിനെ താഴോട്ടിട്ടതിൽ
ബാക്കി നക്ഷത്രക്കുഞ്ഞുങ്ങൾക്കും
അമ്മാവനും നല്ല സങ്കടം ണ്ടാവും..
ചില ദിവസം രാവിലെ എണീക്കുമ്പോ
ഇന്നലെ രാത്രി മഞ്ഞ് പെയ്തല്ലോ ന്ന്
അമ്മമാര് പറയാറില്ലേ..
ശരിക്കും ആകാശത്തുള്ളോരു
കരയണതാണെന്ന്
അമ്മമാർക്കറിയാം
നമ്മള് പണ്ട് ആകാശത്ത് ജീവിച്ചിരുന്ന
കുരുത്തംകെട്ടൊരു നക്ഷത്രാരുന്നു ന്ന്
പറയാനുള്ള മടി കൊണ്ട് സത്യം പറയാത്തതാ...
നീ

ച്ചവെയിൽ കണക്ക് 
പൊള്ളിക്കുന്നൊരുമ്മയാണ് 
നീയെനിക്ക്, 
തണുത്തുറഞ്ഞൊരെന്റെ 
പ്രണയത്തിന് 
ഒറ്റയുമ്മയാൽ
നീ തീ കൊളുത്തുന്നു !!
നാളുകൾക്ക് ശേഷം കണ്ടപ്പോൾ
"നീയൊരുപാട് മാറിപ്പോയല്ലോ"
എന്നു പറഞ്ഞ് 
പ്രണയം പുതുക്കിയൊരെന്റെ
(നഷ്ട) പ്രണയമേ..
നീയറിയുമോ..,
ഇത്രയേറെ മാറിയിട്ടും
നീയില്ലാതെ ജീവിക്കാൻ
ഞാനിനിയും പഠിക്കുന്നതേയുള്ളെന്ന്..!!!
പെൺ ശരീരങ്ങൾ 

പെൺ ശരീരങ്ങൾ 
കേവലം പെൺ ശരീരങ്ങളല്ല !!
പൂവുകളാത്മഹത്യ ചെയ്തൊരാ 
വേവുനിലങ്ങളിൽ പോലും 
വസന്തത്തിൻ്റെ 
വെമ്പലുകളോടെ പടർന്നു കയറുവാനും,
തിരകൾ തീരെയടങ്ങിയയൊരു
കടൽ കണക്ക്
ചുഴികളെയമർത്തി മയങ്ങിക്കിടക്കുവാനും,
ഒരേ സമയം സാധിക്കുന്ന
വിസ്മയത്തുരുത്തുകളാണ്.
പെരുത്ത് കയറുന്നൊരു
ആണഹന്തപ്പുറത്ത്
നിർബന്ധപൂർവം നിങ്ങൾക്കവരെ
കീഴ്‌പ്പെടുത്താനായേക്കും
എന്നാൽ
പൊള്ളുന്നൊരു മരണത്തണുപ്പോടെ
നിസ്സാരമായി നിങ്ങളെയവർ
ഛർദിച്ചു കളയും .
അവളുടെയാത്മാവിനെ
ഉമ്മവെക്കുന്നവരാവട്ടെ
ചാരുതയോടെ അവളെ വായിക്കുന്നു.
അവളുടെ ശരീരത്തിൽ നിന്ന്
അവർക്കായി ഏലക്കാമണമുള്ള
പ്രണയമൊഴുകുന്നു.
ഇനി പറയൂ
ഏലക്കാമണം പേറുന്നൊരു പെണ്ണ്
അത്രയേറെ പ്രേമത്തോടെ
അവസാനമായെന്നാണ്
നിങ്ങളെയുമ്മ വെച്ചതെന്ന്..
മുന്നറിയിപ്പുകളെ അവഗണിക്കുന്നവരുടെ ജീവന് എഴുത്തുകാരൻ ഉത്തരവാദിയല്ല ..!!

ഞാനെഴുതുന്ന വരികളിലെല്ലാം 
പകയടങ്ങാതൊരു 
പെൺസർപ്പമിഴഞ്ഞു നടപ്പുണ്ട് !
പ്രണയമെന്നും കവിതയെന്നും നിനച്ച് 
വൃഥാ നീയവയ്ക്കുമുന്നിൽ 
വിസ്മയിച്ചു നിന്നു പോവരുത്...
നിനക്കറിയാത്തതു കൊണ്ടാണ് സഖേ,
പകതീണ്ടിയ പെൺചുംബനത്തിന്
പൊള്ളുന്ന വിഷച്ചൂടാണ് !!
# എന്തെന്തൊക്കെ തോന്നലുകളാണ് മനുഷ്യന്..

നമുക്ക് രണ്ടുപേർക്കുമറിയാം
നമ്മള് രണ്ടുപേരും
നമ്മള് രണ്ടുപേർക്കും വേണ്ടി ഉള്ളവരല്ലെന്ന്..
നമുക്ക് രണ്ടുപേർക്കുമറിയാം 
മുന്നറിയിപ്പുകളൊന്നുമില്ലാതെ
ഇറങ്ങിപ്പോവാൻ
നമുക്ക് രണ്ടുപേർക്കും
നമ്മളനുവാദം നൽകിയിട്ടുണ്ടെന്ന്
നമുക്ക് രണ്ടുപേർക്കുമറിയാം
വല്ലാതെ കുരുങ്ങിപ്പോകുന്നുവെന്ന്
തോന്നുമ്പോഴെല്ലാം
ഒറ്റക്കുതിപ്പിന് പുറത്തുചാടാനുള്ളൊരു
വാതിൽ മാത്രമാണ്
നമ്മള് രണ്ടുപേരും
നമുക്ക് രണ്ടുപേർക്കും നൽകിയിട്ടുള്ള
ഏക സമ്മാനമെന്ന്
നമുക്ക് രണ്ടുപേർക്കുമറിയാം
അങ്ങനെ കുരുങ്ങിപ്പോകും മുന്നം
നമ്മള് രണ്ടുപേരേം
നമുക്ക് രക്ഷിക്കേണ്ടതുണ്ടെന്ന്
നമുക്ക് രണ്ടുപേർക്കുമറിയാം
ചതിയുടെ ഒറ്റാലിൽ പിടഞ്ഞു തീരാനുള്ള
ഏറ്റം നല്ല വഴിയാണ് പ്രണയമെന്ന്
എന്നിട്ടും..
എന്നിട്ടും..!!!
അതിവാദങ്ങളുടെ പാഴെഴുത്തുകൾ...

പ്രണയത്തിന്റെ നെല്ലിയിലക്കുരുക്കിൽ 
നീയെന്നെ തടവിലാക്കുന്നു 
കയ്പ്പും മധുരവും സമം ചേർത്ത് 
ഉമ്മകളുടെ നറുതേൻ 
ചുണ്ടിലിറ്റിക്കുന്നു..!!

വിരസവും വിജനവുമായൊരു യാത്രയ്ക്കിടയിൽ  ആളെത്തിന്നാൻ പട്ടണത്തിനടുത്തുള്ളയാ  നാൽക്കവല സ്റ്റോപ്പിൽ  ഞാൻ കയറിയ ബസ്  അൽപനേരം നിർത്തിയിടുകയുണ്ടായി...