Sunday 19 August 2018

19.08.2018

ഓർമകളിൽ വിഷം നിറച്ചവന്..

 ഒരിക്കൽ കൂടി നിനക്ക് വേണ്ടി എന്തെങ്കിലും എഴുതേണ്ടി വരുമെന്ന്  സത്യമായും ഞാനൊരിക്കലും നിരീച്ചതല്ല. പക്ഷെ  ഒരു നിമിഷം പോലും വിട്ടുമാറാതെ അത്രമേൽ വെറുപ്പോടെ നീയെന്റെ ഓർമകളിൽ കുടിയിരിക്കുന്നത് എന്റെ പ്രശ്നങ്ങളെ കൂട്ടുക മാത്രം ചെയ്യുന്നു എന്നുള്ളതിനാൽ ഞാനിതെഴുതുകയാണ്. എന്തിനാണ് ഇതെഴുതുന്നതെന്ന് എനിക്കറിയില്ല. ഒരു പക്ഷെ നീയൊരുനാളും ഇത് വായിക്കാനിടയില്ല. എനിക്ക് പറയാനുള്ളവ കേൾക്കാനിടയില്ല.  എങ്കിലും നിനക്കുവേണ്ടിയല്ലാതെ എനിക്ക് വേണ്ടി ഞാനിതെഴുതുന്നു.
ഒരാളെ വെറുത്തുകൊണ്ട് ഒരുനാളും ഒരാളെ മറക്കാൻ സാധിക്കില്ല എന്നതും ഈ എഴുത്തിനുള്ള ഒരു കാരണമാണ്. ഞാനിതെഴുതുന്നു കാരണം ഞാൻ നിന്നോട് ക്ഷമിക്കാൻ ആഗ്രഹിക്കുന്നു. അതിലൂടെ എന്നന്നേക്കുമായി നിന്നെ മറക്കാനും.

നമുക്കിടയിൽ ഉണ്ടായിരുന്ന ബന്ധത്തിന് പ്രണയമെന്നോ സൗഹൃദമെന്നോ പേര് നൽകി ആ രണ്ട് ബന്ധങ്ങളുടെയും വില കളയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എങ്കിലും എന്നെ പ്രേമിക്കുന്നുണ്ടെന്നും തിരിച്ച് ഞാനും നിന്നെ പ്രേമിക്കണമെന്നും പറഞ്ഞ് എന്റെ പുറകെ നടന്നത് നീയായിരുന്നു. ഞാൻ മിണ്ടാതിരുന്നതിന്റെ പേരിൽ ക്ലാസിലെ കുട്ടികളോടെല്ലാം വഴക്കിട്ട് നടന്നത് നീയായിരുന്നു, അത് നിന്റെ തീരുമാനമാണെന്ന് വിചാരിക്കാതെ  എന്റെ തെറ്റുകൊണ്ടാണ് നീ എല്ലാവരോടും വഴക്കിടുന്നതെന്നും പരീക്ഷകൾക്ക് മാർക്ക് കുറയുന്നതെന്നും വിശ്വസിച്ചിടത്തായിരുന്നു എന്റെ ആദ്യത്തെ തെറ്റ്. നീ വഴക്കിട്ടതിന്റെ പേരിൽ ക്ലാസിലെ അന്നത്തെ നിന്റെ കൂട്ടുകാർ  എന്നോട് വന്ന് കാരണം ചോദിച്ചിരുന്നപ്പോൾ അത് എന്നോട് ചോദിക്കണ്ട കാര്യം ഇല്ലെന്നും അവനോട് തന്നെ അന്വേഷിക്കണമെന്നും പറയാഞ്ഞതാണ്  എന്റെ രണ്ടാമത്തെ തെറ്റ്. ഞാനാണ് അതിനു കാരണമെന്ന് കരുതി അവരോട് വഴക്ക് മാറ്റാൻ പറഞ്ഞ് നിന്റെ പുറകെ നടന്നത് അടുത്ത തെറ്റ്.

ഞാൻ പറഞ്ഞു വന്നതെന്താണെന്ന് വെച്ചാൽ നീയെന്റെ ജീവിതത്തിലേക്ക് കടന്നുവന്നതിനു ശേഷം  നിനക്ക് സംഭവിക്കുന്ന എല്ലാ കാര്യത്തിനും എന്നെ കുറ്റക്കാരിയും  മോശക്കാരിയും  ആക്കുന്ന നിന്റെ കൂട്ടുകാരുടെ സ്നേഹം എനിക്കൊട്ടും മനസിലാവുന്നില്ല.  മിസ് എന്നോട് പറഞ്ഞത് അഖിൽ എന്നോട്  പറഞ്ഞത് അപ്പു എന്നോട് പറഞ്ഞത്.. എല്ലാത്തിലും പൊതുവായ ഒരു കാര്യം ഞാൻ നിന്റെ പുറകെ നടന്ന് എന്നോട് മിണ്ടാനും എന്നെ  സ്നേഹിക്കാനും വാശിപിടിച്ച് നിർബന്ധിച്ച് ശല്യം ചെയ്ത്. ഒടുക്കം ഇഷ്ടമാണെന്ന് പറയിപ്പിച്ചതിന് ശേഷം പൊടുന്നനെ നിന്നെ ഉപേക്ഷിച്ചതാണെന്ന് . നീയവരോട് എന്താണ് പറഞ്ഞിരിക്കുന്നതെന്ന് എനിക്കറിയില്ല. പക്ഷെ അവരെന്നോട് പറഞ്ഞ ഓരോ തവണയും എന്നെയത് ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്. അതോർത്ത് ദിവസങ്ങളോളം ഞാനെന്നെ തന്നെ വേദനിപ്പിച്ചിട്ടുണ്ട്. ഭ്രാന്തുപിടിച്ചിട്ടുണ്ട്. അവളൊരു ചീത്തപ്പെണ്ണാണെന്ന് നീ നിന്റെ കൂട്ടുകാരോട് എത്ര എളുപ്പത്തിൽ  പറഞ്ഞുവോ അതിന്റെ പതിനായിരം മടങ്ങ് ബുദ്ധിമുട്ടിയാണ് ഞാനാ മുറിവിലൂടെ കടന്നു പോയത്.  ഒരേസമയം പലതലങ്ങളിൽ മുറിവേൽക്കപ്പെടുന്നതിന്റെ സുഖം എന്തായിരിക്കുമെന്ന് നീ പഠിപ്പിച്ചു,   ഇഷ്ടമല്ലെന്ന് പറഞ്ഞ ഒറ്റക്കാരണം കൊണ്ടൊരുത്തിയെ  മോശക്കാരിയാക്കിയ ഒരാളെയാണ് ലോകത്തിൽ വച്ചേറ്റവും നല്ലവനെന്ന് ഞാൻ വീമ്പു പറഞ്ഞിരുന്നത് എന്നോർത്ത് എനിക്കെന്നോട് പോലും വെറുപ്പ് തോന്നിയിട്ടുണ്ട്.  പക്ഷെ ഇനിയില്ല. ഒരാള് ചീത്തയാവുന്നത് അയാളുടെ തീരുമാനമാണ്. അയാളുടെ മാത്രം തീരുമാനം,. സത്യത്തിൽ നിന്റെ ജീവിതത്തിൽ സംഭവിച്ച എല്ലാ കാര്യങ്ങളുടേയും, (ഞാനടക്കം)  ഏക ഉത്തരവാദി നീ മാത്രമാണ്.   ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടാൻ നീ കണ്ടു പിടിച്ച ഏറ്റവും മികച്ച  വഴിയായിരുന്നു എന്നെ പഴിചാരുക എന്നത്.

സ്വയം ന്യായീകരിക്കാൻ നീ എത്രത്തോളം താഴ്ന്നുവെന്ന് സ്വയം ചിന്തിച്ചാൽ നിനക്ക് ബോധ്യപ്പെടും.  നിന്റെ കൂട്ടുകാരെക്കൊണ്ട് എന്നെ ചീത്ത വിളിപ്പിക്കുന്നത് തൊട്ട്, എന്റെ വീട്ടുകാരെ ചീത്ത പറയുന്നതും പഠിപ്പിച്ച അധ്യാപകരോട് പോലും എന്നെ പറ്റി മോശം പറയുന്നത് വരെ.  നിന്റെ തെറ്റുകളെ ശരികളാക്കാൻ നിരന്തരം എന്നെ പഴിചാരുകയെന്ന എളുപ്പവഴി.  ഇനിയും എന്തൊക്കെയാണ് നീ ചെയ്യാൻ പോവുന്നതെന്ന് എനിക്കറിയില്ല. പക്ഷെ എന്തുവേണമെങ്കിലും നിനക്ക് ചെയ്യാം. ഇനിമേലിൽ അതൊന്നും യാതൊരു വിധത്തിലും എന്നെ ബാധിക്കാൻ പോകുന്നില്ല. വെറുക്കുകയല്ല മറക്കുകയാണ് നിന്നെ ഞാൻ, നിന്നെ വെറുത്തുകൊണ്ട് പോലും ഇനിമേലിൽ നിന്നെ ഓർക്കാൻ  ഞാനിഷ്ടപ്പെടുന്നില്ല. 
സ്നേഹത്തോടെ തന്നെ വിടപറയട്ടെ,
ഒപ്പം ഒരുപാട് നന്ദിയും
ഒരുപാട് നല്ലവരെന്ന് ഭാവിക്കുന്നവരുടെ ഉള്ളിൽ എന്തുമാത്രം മാലിന്യമാണുള്ളതെന്ന് ചിന്തിക്കാൻ പഠിപ്പിച്ചതിന്.
സ്വന്തം സ്വാർത്ഥതയ്ക്കു വേണ്ടി ആരെയും ചീത്തയാക്കാൻ ചില മനുഷ്യർക്ക് യാതൊരു മടിയും ഇല്ലെന്ന് പഠിപ്പിച്ചതിന്.
കൂട്ടുകാരൻ പറഞ്ഞതിന്റെ മാത്രം പേരിൽ ഒരു പെണ്ണിനെ ചീത്തയെന്ന് ഉറപ്പിച്ച് വിശ്വസിക്കുന്ന പെണ്ണുങ്ങളും നാട്ടിലുണ്ടെന്ന് പഠിപ്പിച്ചതിന്. ഒക്കെ ഒരുപാട് ഒരുപാട് നന്ദി.


പത്തെൺപത് പേജുകളുള്ള ഒരു ബുക്കിൽ ഇരുപതാമത്തെ പേജിലൊരു അക്ഷരത്തെറ്റ് വന്നതിന്റെ പേരിൽ ആ ബുക്ക് മുഴുവൻ ചീത്തയാവുന്നില്ല എന്നത് പോലെ., നീയെന്ന അക്ഷരത്തെറ്റിനെ ഞാനിവിടെ മറക്കുന്നു. മുന്നോട്ടുള്ള എന്റെ വായനയിൽ നിന്നെപ്പോലൊരു അക്ഷരത്തെറ്റിന് ഒരിക്കലും ഇടനൽകില്ലെന്ന ഉറപ്പോടെ. ഇനിയും മുറിവേൽക്കാനും അത് പ്രണയത്തിന്റെ പേരിലായാലും അതിനെ സ്വീകരിക്കാനും ഉള്ള പൂർണ മനസ്സോടെ സന്തോഷത്തോടെ...!!!

- താത്രി
                                                                                                                                                                                                                                                                                                                                            

വിരസവും വിജനവുമായൊരു യാത്രയ്ക്കിടയിൽ  ആളെത്തിന്നാൻ പട്ടണത്തിനടുത്തുള്ളയാ  നാൽക്കവല സ്റ്റോപ്പിൽ  ഞാൻ കയറിയ ബസ്  അൽപനേരം നിർത്തിയിടുകയുണ്ടായി...