Monday 17 September 2018

വിഡ്ഢികളുടെ മൂഢസ്വർഗ്ഗത്തിന്റെ രുചി എന്തിനാണെന്റെ പെണ്ണുങ്ങളെ നിങ്ങൾ നിങ്ങളുടെ മക്കളിലേക്ക് പകർന്നു കൊടുക്കുന്നത്...???!!!!
*******************************************
വെള്ളക്കാർ നാടുപേക്ഷിച്ചു പോയതോടെ നാട് മുടിഞ്ഞുവെന്ന് വിശ്വസിക്കുന്ന ഒരു കഥാപാത്രമുണ്ട് മുകുന്ദന്റെ നോവലിൽ. 'ദൈവത്തിന്റെ വികൃതികളി'ലെ മഗ്ഗി മദാമ്മ. വെള്ളക്കാരുടെ ഭരണം എന്തായിരുന്നു എന്നോ എങ്ങനായിരുന്നു എന്നോ അവർക്കറിയില്ല. അവരത് അറിയാൻ ശ്രമിക്കുന്നും ഇല്ല. വെള്ളക്കാരുടെ ഭരണത്തിന്റെ ആശ്രിതവശത്ത് പറ്റിപ്പിടിച്ച് അല്ലലില്ലാതെയാണ് മഗ്ഗിമദാമ്മ കഴിയുന്നത്. വെള്ളക്കാർ നാടുവിട്ട് പോയതോടെ അവരുടെ ഉപജീവനം മുട്ടുന്നു. വെള്ളക്കാർ നാടുപേക്ഷിച്ചു പോയതോടെ നാട് മുടിയുന്നു എന്ന് സ്വാഭാവികതയോടെ അവർ വിശ്വസിക്കുകയും ചെയ്യുന്നു.
പറയാൻ പോകുന്നത് മുകുന്ദന്റെ മഗ്ഗിമദാമ്മയെ കുറിച്ചല്ല. മറിച്ച് ആശ്രിതവശത്ത് പറ്റിപ്പിടിച്ച് എല്ലാക്കാലത്തും അടിമജീവിതത്തെ വാഴ്ത്തി ജീവിക്കുന്ന ചില *മഗ്ഗിമദാമ്മമാരെ കുറിച്ചാണ്.
പെണ്ണിന് സ്വന്തമായി വ്യക്തിത്വമുണ്ടെന്നും അവകാശങ്ങളുണ്ടെന്നും സമൂഹം അത് അംഗീകരിക്കണം എന്നുമൊക്കെ ഒളിഞ്ഞും പിന്നെ തെളിഞ്ഞും പിന്നെ പിന്നെ വ്യക്തതയോടും അടിവരകളോടും കൂടെ ഫെമിനിസ്റ്റ് സൈദ്ധാന്തികരും മറ്റും പത്തൊമ്പതാം നൂറ്റാണ്ട് മുതൽ പറഞ്ഞു തുടങ്ങിയതാണ്. (അതിനുമുമ്പും സ്വത്വ സ്വാതന്ത്ര്യം പ്രഖ്യാപിച്ച സ്ത്രീകൾ ചരിത്രത്തിലുണ്ട്. അത് മറക്കുന്നില്ല.)
എന്നിട്ടും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടായിട്ടും എന്തേ അതങ്ങു മുഴുവനായിട്ടും ഇങ്ങു കിട്ടുന്നില്ല..?!!
അതിനൊരുപാട് കാരണങ്ങൾ അക്കമിട്ട് നിരത്താനാവുമെങ്കിലും വളരെ പ്രധാനപ്പെട്ട ഉടനടി മാറ്റാൻ ശീലിക്കേണ്ട ഒരു കാരണമായി എനിക്ക് തോന്നിയത് പെണ്ണുങ്ങൾ മഗ്ഗിമദാമ്മമാരാവുന്നത് നിർത്തണം എന്നതാണ്.
ലോകത്തൊരിടത്തും Patriarchy പെട്ടെന്നൊരു ദിവസം പൊട്ടിമുളച്ചുണ്ടായതല്ല. രാജാക്കന്മാർ മറ്റൊരു രാജ്യത്തെ കീഴടക്കാൻ യുദ്ധം ചെയ്യും പോലെ പെട്ടെന്നൊരു ദിവസം ലോകത്തിലെ ആണുങ്ങളെല്ലാം കൂടി പെണ്ണുങ്ങളോട് യുദ്ധം ചെയ്ത് അവരെ തോല്പിച്ച് സ്ഥാപിച്ചെടുത്ത രാജ്യവുമല്ല അത്. മറിച്ച് ഒരാൾ കള്ളിനോ കഞ്ചാവിനോ അടിമപ്പെടും പോലെ (എന്നാൽ ദൂഷ്യവശങ്ങളെ കുറിച്ച് യാതൊരു സൂചനയും കൊടുക്കാതെ) ആദ്യം മെല്ലെ മെല്ലെ, ചവർപ്പിൽ മുഖം ചുളിച്ചപ്പോൾ ലഹരിയെ കുറിച്ച് പറഞ്ഞ് പ്രലോഭിപ്പിച്ച് പിന്നീട് അതിനെ കുറിച്ചൊരു പുനർവിചിന്തനത്തിനും ഇടകൊടുക്കാതെ വണ്ണം അതിൽ മുഴുകിപ്പോവുന്നത് പോലെ തീർത്തും സ്വാഭാവികമെന്ന മട്ടിൽ ഒരുപക്ഷെ ഒച്ചിനേക്കാൾ മെല്ലെയിഴഞ്ഞ് സ്ഥാപനവത്കരിക്കപ്പെട്ട ഒരു വ്യവസ്ഥയാണത്.
ലോകത്തൊരിടത്തും പുരുഷന്മാരെല്ലാം Patriarchy-യുടെ വക്താക്കളും സ്ത്രീകളെല്ലാം അതിന്റെ ഇരകളുമായി മാത്രം നില നിൽക്കുന്നില്ല. പുരുഷന്മാരിലും സ്ത്രീകളിലും ഒരു വിഭാഗം ഇര ഭാഗത്ത് നിലകൊള്ളുകയും. മറുവശത്ത് പുരുഷന്മാരിൽ തന്നെയുള്ള ഇതര വിഭാഗം വക്താവിന്റെ ഭാഗത്തും സ്ത്രീകളിലെ ഇതര വിഭാഗം വക്താക്കളുടെ കൈയാളുകളായിട്ടും നിലനിൽക്കുന്ന അവസ്ഥയാണുള്ളത്. അതേസമയം തന്നെ പലപ്പോഴും ഓരോ വ്യക്തിയും അറിഞ്ഞോ അറിയാതെയോ (കൂടുതലും) patriarchy-യുടെ വക്താക്കളാവുന്നുണ്ട് എന്നതും മറ്റൊരു യാഥാർഥ്യം.
കല്യാണം കഴിച്ചു വരുന്ന പെണ്ണ് ജോലിക്കു പോകണമോ വേണ്ടയോ, കല്യാണത്തിനു ശേഷം അവൾക്ക് എത്ര മണിക്കൂറ് വരെ സ്വന്തം വീട്ടിൽ പോയി നിൽക്കാം തുടങ്ങിയ കാര്യങ്ങൾക്കൊക്കെ (എന്തുടുക്കണം, ഏതുടുക്കണം, എപ്പോ തിന്നണം, ആരോട് മിണ്ടണം മിണ്ടരുത് ഇത്യാദികളെല്ലാം ഈ ഗണത്തിൽ പെടും) ആദ്യം ഭർത്താവിനോടും പിന്നെ അമ്മായിയപ്പനോടും എന്നോടും ചോദിച്ചേ ചെയ്യാവൂ എന്ന് പറയുന്ന അമ്മായിയമ്മമാരും + ഇതൊക്കെ അങ്ങനെയേ ചെയ്യാവൂ എന്നുപദേശിക്കുന്ന അമ്മമാരും, "എന്റെ എഫ് ബി പാസ്‌വേഡ് ഒക്കെ ആങ്ങളക്കറിയാം എല്ലാ ആഴ്ചയും ആങ്ങള അതെല്ലാം ചെക്ക് ചെയ്യും ഫോണും ചെക്ക് ചെയ്യും അത്ര ശ്രദ്ധയാ" എന്നഭിമാനത്തോടെ (?) പറയുന്ന പെങ്ങന്മാരും സ്വന്തം ജീവിതത്തിൽ അപ്പനും ആങ്ങളമാരും പറയുന്നതിനപ്പുറം ഒന്നുമില്ലെന്നും തന്നെയും തന്റെ വികാരവിചാരങ്ങളെയും കീറിമുറിച്ച് പഠിച്ച് പി എച്ച് ഡി എടുത്തവരാണ് അവരെന്നും വിശ്വസിക്കുന്ന പെൺമക്കളും (പെങ്ങന്മാരും) ഏതെങ്കിലും ഒരുത്തൻ ഇങ്ങോട്ട് കേറി ഉപദ്രവിച്ചാലും "നിനക്ക് അടങ്ങി ഒതുങ്ങി നടന്നൂടെ എന്നെയൊന്നും ആരും ഉപദ്രവിക്കുന്നില്ലല്ലോ" എന്നുപദേശിക്കുന്ന സ്നേഹനിധികളായ കൂട്ടുകാരികളും അത് വിശ്വസിച്ച് എങ്ങനെ അടങ്ങി ഒതുങ്ങണം എന്ന് റിസേർച്ച് ചെയ്യുന്ന പെൺപിറന്നതുങ്ങളും ഒക്കെ (ലിസ്റ്റ് ആവശ്യാനുസരണം നീട്ടാവുന്നതാണ്) Patriarchy-യെ ചുമന്നോണ്ട് നടക്കുന്ന തൂണുകളാണ്.
Patriarchy ആരും നിങ്ങളെ കുത്തിക്കേറ്റി തീറ്റിപ്പിക്കുന്ന ഇഷ്ടമില്ലാത്തൊരു ഭക്ഷണമല്ല, വെറുതെ തുപ്പിക്കളഞ്ഞാൽ ഒഴിഞ്ഞല്ലോ എന്ന് കരുതാൻ. മറിച്ച് വളരെ സാവധാനത്തിൽ നിങ്ങളെ ശീലിപ്പിച്ചെടുക്കുന്ന ഒരു വ്യവസ്ഥിതിയാണ്. ഞാനതിന്റെ ഭാഗമാണല്ലോ എന്ന് ചിന്തിക്കാൻ പോലുമുള്ള ഇടം നിങ്ങൾക്കത് നൽകുന്നില്ല.
Patriarchy പനിയോ ജലദോഷമോ പോലുള്ള അസുഖമല്ല മരുന്ന് കഴിച്ച് ഭേദപ്പെടുത്താൻ. അതൊരു ശീലമാണ്, വളരെ നാളുകൾ കൊണ്ട് ശീലമാക്കിയെടുപ്പിച്ച ഒരു ശീലം. ശീലങ്ങളെ മാറ്റാനും നമ്മൾ ശീലിക്കുക തന്നെ വേണം.
സ്വാഭാവികമെന്ന് നമുക്ക് തോന്നുന്ന പലതും അത്ര സ്വാഭാവികമല്ലെന്ന് തോന്നിത്തുടങ്ങുമ്പോൾ ,
ഇതൊക്കെ വെറും തമാശയല്ലേ എന്ന് ചില തമാശകളെ അത്രമേൽ നിസ്സാരവൽക്കരിക്കാതിരിക്കുമ്പോൾ
ചില ആദർശബിംബങ്ങളിൽ തട്ടി മൂക്കും കുത്തി വീഴാതിരിക്കുമ്പോൾ
അഹല്യയും സീതയും സാവിത്രിയുമാവണ്ട എനിക്കെന്ന് ഉറക്കെ പറയാൻ തുടങ്ങുമ്പോൾ
കാൽവിരലുകളിൽ നിന്ന് കണ്ണുകൾ കണ്ണുകളിലേക്കുയർത്തി നിന്ന് സംസാരിക്കാനാരംഭിക്കുമ്പോൾ
അതങ്ങനെയാണ് എന്നത് അതങ്ങനെയാവേണ്ട കാര്യമില്ലെന്ന് മറുപടി പറയാൻ തുടങ്ങുമ്പോൾ
അപ്പോഴൊക്കെയാണ് ചില ശീലങ്ങൾ തകർക്കപ്പെടുന്നത്. അപ്പോൾ മാത്രമാണ് വ്യവസ്ഥകൾ മാറ്റപ്പെടുന്നത്.
patriarchy മാറ്റിയെടുക്കേണ്ട ഒരു ശീലമാണ്. പെണ്ണുങ്ങൾ സ്വയം മാറ്റിയെടുക്കേണ്ട ഒരു ശീലം..!!
(* മഗ്ഗിമദാമ്മയുടെ പ്രസ്തുത വിചാരധാരയെ മാത്രമാണ് കണക്കിലെടുത്തിട്ടുള്ളത്. നോവലിലെ അവരുടെ മുഴുനീള സ്വഭാവത്തെയല്ല.)

No comments:

Post a Comment

വിരസവും വിജനവുമായൊരു യാത്രയ്ക്കിടയിൽ  ആളെത്തിന്നാൻ പട്ടണത്തിനടുത്തുള്ളയാ  നാൽക്കവല സ്റ്റോപ്പിൽ  ഞാൻ കയറിയ ബസ്  അൽപനേരം നിർത്തിയിടുകയുണ്ടായി...