Monday 17 September 2018

വിരസവും വിജനവുമായൊരു യാത്രയ്ക്കിടയിൽ 
ആളെത്തിന്നാൻ പട്ടണത്തിനടുത്തുള്ളയാ 
നാൽക്കവല സ്റ്റോപ്പിൽ 
ഞാൻ കയറിയ ബസ് 
അൽപനേരം നിർത്തിയിടുകയുണ്ടായി 
അന്നേരമാണ്
ഇനിയുള്ള ഓരോ ബസ്സു യാത്രകളെയും
കൊതിപ്പിക്കാൻ പാകത്തിന്
ഒറ്റനോക്കിലെന്നിലെ പെണ്ണത്തത്തെ പോലും
പ്രണയത്തിലാഴ്ത്തിക്കളഞ്ഞ
കറുത്തു മെലിഞ്ഞൊരാ
പെണ്ണൊരുത്തിയെ ഞാൻ കാണുന്നത്..
ഹാ !! അവള് വെറുമൊരു പെണ്ണായിരുന്നില്ല
ആകെ പൂത്തുലഞ്ഞൊരു വനദുർഗയായിരുന്നു
ആരെയും കൂസാതെ
അലസം വിരസം അങ്ങോട്ടുമിങ്ങോട്ടും നോക്കി
അവളവിടെ നിന്നു
ഞാനാകട്ടെ അവളിൽ നിന്ന് തിരിച്ചു വിളിക്കാനാവാത്ത
എന്റെ മിഴികളുമായി നിസ്സഹായതയോടെ..
അവളുടെ കറുത്ത കാർമേഘച്ചുരുൾ മുടി
തോളിലുമ്മവെച്ചുമ്മ വെച്ച് മുട്ടോളം പടർന്നു കിടന്നു..
വിടർന്ന മിഴികളിൽ രാക്കിനാവ് ചാലിച്ച
നീട്ടിയെഴുത്ത് പാതിമയക്കത്തോടെ..
നെറ്റിയിലൊരു കുഞ്ഞമാവാസിചന്ദ്രൻ
അതിനു മുകളിൽ സന്ധ്യയുടെ ചീന്തൽത്തുണ്ട്
മൂക്കുത്തി തുമ്പിലൊരു നക്ഷത്രക്കല്ല്
ഓടിച്ചെന്ന് അവളുടെ മൂക്കിൻത്തുമ്പിലൊരുമ്മ
കൊടുക്കണമെന്ന കൊതിയോടെ
ഞാനവളെ വീണ്ടും വീണ്ടും നോക്കിക്കൊണ്ടിരിക്കവേയാണ്
പൊടുന്നനെ ആളെ നിന്ന് മതിയായ ബസ്
ഡബിൾ ബെല്ലിന്റെ ഭീക്ഷണി മുഴക്കി
മുന്നോട്ട് പാഞ്ഞത്...
എന്നെയൊന്നു നോക്കാനവൾക്കിട കിട്ടും മുന്നേ
ഞാനവളിൽ നിന്നും ഒഴുകിയകന്നു..
പിന്നീടൊരുനാളും കണ്ടുമുട്ടിയേക്കാൻ
വഴിയില്ലാത്ത ആ പെണ്ണിനെ എന്നിട്ടും
ഞാനിന്നുമോരോ വിരസയാത്രകളിലും
തിരയുന്നു
എണ്ണ കിനിയുന്ന മുഖവും നനഞ്ഞ ചുണ്ടുകളുമായി
ഒരുനാൾ അവളെന്റെ അരികിലത്തെ സീറ്റിൽ
വന്നിരിക്കുമെന്ന് മോഹിച്ച്
ഞാനവിടം മനപ്പൂർവം ഒഴിച്ചിടുന്നു..
എത്രപെട്ടെന്നാണ്
തീർത്തും അപരിചിതരായ ചില പെണ്ണുങ്ങൾ
അത്രയേറെ പരിചിതത്വത്തോടെ
നമ്മിൽ പ്രണയം നിറക്കുന്നതെന്നോർത്ത്
ഞാനത്ഭുതപ്പെടുന്നു..!!

No comments:

Post a Comment

വിരസവും വിജനവുമായൊരു യാത്രയ്ക്കിടയിൽ  ആളെത്തിന്നാൻ പട്ടണത്തിനടുത്തുള്ളയാ  നാൽക്കവല സ്റ്റോപ്പിൽ  ഞാൻ കയറിയ ബസ്  അൽപനേരം നിർത്തിയിടുകയുണ്ടായി...