Wednesday 7 December 2016

ആകാശം മഴക്കായി 
സ്വയം വിട്ടു കൊടുത്തതു പോലെ
നിനക്കായി 
ഞാനെന്റെയാത്മാവിനെ വിട്ടു തരുന്നു..
അവൾക്കു പെയ്തിറങ്ങാൻ 
ഭൂമി ഹൃദയം തുറന്നിട്ടതു പോലെ
ഞാനെന്റെ ഹൃദയത്തെ നിനക്കു സമർപ്പിക്കുന്നു..
വരിക.. ആവോളം പെയ്തിറങ്ങുക..
നീ പെയ്തു തുടങ്ങുമ്പോൾ
നേർത്തൊരു വസ്ത്രം പോലെ
ഞാനെന്റെ ശരീരത്തെ അഴിച്ചുകളയുന്നു..
നിന്റെ പ്രണയ നൂലുകൾ എനിക്കായി തുന്നുന്ന
വസ്ത്രത്തെ കുറിച്ചോർക്കുമ്പോൾ
ഞാനെന്റെ നഗ്നതയെക്കുറിച്ച് വ്യാകുലപ്പെടുന്നില്ല..
നിനക്കു നനച്ചു പെയ്യാൻ ഞാനെന്നെ നിന്നിലേക്കിറക്കുന്നു..
നിന്റെ കരവലയത്തിലെന്നെ കരുതിക്കൊള്ളുക...
മുഴുമിക്കാതെയുപേക്ഷിച്ച കവിത പോൽ
എന്നിൽ ഞാനനുഭവിച്ചിരുന്ന
അപൂർണതയുടെ തേങ്ങൽ
അപ്പോഴെന്നെ പിന്തുടരുന്നില്ല..
നിനക്കരികിലെത്തുമ്പോൾ
എന്റെ നിസ്സാരതകൾ ഇല്ലാതെയാവുന്നു
നീയെന്നെ തൊടാതെ കടന്നു പോയേക്കുമെന്ന് ഭയന്ന്
ഞാനെത്ര രാത്രികളിൽ ഉറങ്ങാതിരുന്നു..
എന്നാൽ വന്മരങ്ങളാൽ ചുറ്റപ്പെട്ട്
ഉള്ളിലെ ഇരുട്ടിലെവിടെയോ തളർന്നു കിടന്ന
എന്റെ ചുണ്ടുകളെയാണ് നീയാദ്യം മുകർന്നത്
നനുത്ത തണുപ്പുള്ള നിന്റെ പ്രണയത്താൽ
ഇടർച്ചകളകറ്റി നീയെന്റെ ഹൃദയത്തെ നിന്റേതാക്കി മാറ്റി..
ഇനിയെന്റെ ഏകാന്തതയെകുറിച്ചോർത്ത്
ഞാൻ ഭയപ്പെടുകയില്ല..
തനിച്ചു താണ്ടേണ്ട പാതകളെക്കുറിച്ചോർത്ത്
നെടുവീർപ്പുകളിടില്ല..
നിന്റെ മഴയിലേക്കിറങ്ങി
നിറഞ്ഞു നനയുമ്പോൾ ഞാനറിയുന്നു
എന്റെ ഉള്ളിൽ നിന്ന് ഞാനൊഴുകില്ലാതെയാവുന്നത്..
ഇനി ഞാനില്ല.. നീ.. നീ മാത്രം..
എന്റെ ഹൃദയത്തിൽ.. ആത്മാവിൽ.. എല്ലായിടത്തും..
ഇനി നീ മാത്രം..
നിനക്കായി വാനം സ്വയം വിട്ടു തന്നതു പോലെ
ഞാനെന്നെ മുഴുവനായി നിനക്കു വിട്ടു തരുന്നു..
വരിക.. ആവോളം പെയ്തിറങ്ങുക..
പെയ്തു കൊണ്ടേയിരിക്കുക..
പെയ്തു പെയ്തൊടുവിൽ എന്നെയും ഒരു മഴയാക്കുക..
നിന്നിലേക്കു മാത്രം പെയ്യുന്ന പ്രണയ മഴ..


No comments:

Post a Comment

വിരസവും വിജനവുമായൊരു യാത്രയ്ക്കിടയിൽ  ആളെത്തിന്നാൻ പട്ടണത്തിനടുത്തുള്ളയാ  നാൽക്കവല സ്റ്റോപ്പിൽ  ഞാൻ കയറിയ ബസ്  അൽപനേരം നിർത്തിയിടുകയുണ്ടായി...