Monday 11 January 2016

കഥ

“മനസിന്റെ കടലാഴങ്ങളിൽ ഈ സ്നേഹമെല്ലാം നീ ആർക്ക് വേണ്ടിയാണിങ്ങനെ കാത്തു വെക്കുന്നത്.. ഞാൻ നിന്നെ എത്രത്തോളം സ്നേഹിക്കുന്നുവെന്ന് നീയറിയുന്നില്ലേ..”
ഫയൽ കൊടുക്കാൻ റൂമിലെത്തിയ അവളുടെ പുറകിലൂടെ വന്ന് തന്നിലേക്ക് ചേർത്ത് പിടിച്ച് ഒരു മേലധികാരിക്കു ചേരാത്ത അസുരഭാവത്തോടെ അയാൾ അവളോട് ചോദിച്ചു..
പെട്ടെന്ന് കുതറിത്തിരിഞ്ഞ് ജ്വലിക്കുന്ന കണ്ണുകളുമായി അയാളെ തള്ളിമാറ്റിയിട്ട് അവൾ പറഞ്ഞു “എന്റെ ഭർത്താവും മക്കളും ഇതിലും അധികമായി എന്നെ സ്നേഹിക്കുന്നു...”
പാവപ്പെട്ടവരെന്നും മേലധികാരികളുടെ കാൽക്കീഴിൽ ഇരിക്കാൻ ഇഷ്ടപ്പെടുന്നവരാണെന്നു ധരിച്ച അയാൾ ഞെട്ടി പുറകോട്ട് മാറി.. ഉറച്ച കാൽവെപ്പുകളോടെ അയാളെ കടന്നു പോരവേ തിരിഞ്ഞ് നിന്നവൾ ഇത്ര കൂടി കൂട്ടി ചേർത്തു..
“ഒരു പക്ഷേ നിങ്ങളെ മറ്റാരെക്കാളും അധികമായി സ്നേഹിക്കാൻ നിങ്ങളുടെ ഭാര്യക്കും കഴിയുമായിരിക്കണം.. ആ സ്നേഹം കാണാതെ മറ്റെരാളിൽ നിന്നു സ്നേഹം പിടിച്ചു പറിക്കുമ്പോൾ എന്നെങ്കിലുമൊരു നാൾ നിങ്ങളുടെ ഭാര്യയെ നിങ്ങളേക്കാൾ അധികം സ്നേഹിക്കുന്നത് മറ്റൊരാൾ ആണെന്നറിഞ്ഞാൽ അത്ഭുതപ്പെടേണ്ടതില്ല...”
മുഖത്ത് രക്തമയം പോലുമില്ലാതെ അയാളവിടെ പകച്ച് നിൽക്കുമ്പോൾ ഒരപകടത്തിൽ പെട്ട് രണ്ടു മാസമായി കട്ടിലിൽ നിന്നെഴുന്നേൽ ക്കാൻ പോലും പറ്റാതെ കിടക്കുന്ന തന്റെ ഭർത്താവിന്റെ മുഖമായിരുന്നു അവളുടെ മനസിൽ.. അവൾ തന്റെ താലിയിൽ ഒന്നുകൂടി മുറുകെ പിടിച്ചു. കൺകോണിലൊരു മിഴിനീർക്കണം മിന്നിമാഞ്ഞു..


No comments:

Post a Comment

വിരസവും വിജനവുമായൊരു യാത്രയ്ക്കിടയിൽ  ആളെത്തിന്നാൻ പട്ടണത്തിനടുത്തുള്ളയാ  നാൽക്കവല സ്റ്റോപ്പിൽ  ഞാൻ കയറിയ ബസ്  അൽപനേരം നിർത്തിയിടുകയുണ്ടായി...