Sunday 10 January 2016

പ്രണയമഴ

എല്ലാ ലയതാള മാധുര്യവും ഒന്നിച്ചാവാഹിച്ച് പെയ്യുകയാണ് മഴ. ആരോടൊക്കെയോ ഉള്ള പരിഭവം പോലെ.. അതിനിടയ്ക്കും ഒന്നു നിൽക്കുന്നുണ്ട്.. വരാമെന്നു പറഞ്ഞ ആരെയോ തേടുന്നതു പോലെ.. ഏതോ രാഗാർദ്ര സംഗീതം പോലെ മൃദുലമായ ഈ തൂമഴ മണ്ണിൽ വീണു ചിതറുന്നത് പണ്ടെന്നോ ഊരി വെച്ചയാ ചിലങ്കയുടെ മണിമുത്തുകളെ ഓർമിപ്പിച്ചു..
പരിഭവത്തോടെ ഒറ്റക്കു പെയ്തിറങ്ങുന്ന അവളുടെ അടുത്ത് ചെന്ന് ഒരു പുഞ്ചിരിയുടെ സ്വാന്തനം നൽകി നെഞ്ചോടു ചേർക്കണമെന്ന് തോന്നുകയുണ്ടായി എനിക്ക്.. പിന്നെ വേണ്ടെന്നു വെച്ചു.. എന്തു പറഞ്ഞാണ് ഞാനവളെ സമാധാനപ്പെടുത്തുക.. എന്തു പറഞ്ഞാശ്വസിപ്പിക്കും ഞാനവളെ.. മനസ്സിലെ ദു:ഖം കണ്ണീരു കൊണ്ടു മാത്രം കഴുകിക്കളയാൻ വിധി അനുവാദം തന്നിരിക്കുന്ന ഞാൻ എന്തു ന്യായത്തിന്റെ പേരിൽ അവളുടെ മിഴി തുടയ്ക്കും...
വരുമെന്നു പറഞ്ഞയാൾ എന്നെങ്കിലും നിന്നരികിൽ എത്തുമെന്ന് പറയാൻ എനിക്കാകുമോ സഖീ.. കാത്തിരിക്കുന്നതിന്റെ സുഖമാണോ.. കാണാതിരിക്കുന്നതിന്റെ നോവാണോ ഞാനും അവളും ഇന്നനുഭവിക്കുന്നത്...
ഒരു മയിൽപ്പീലിത്തുമ്പാൽ കാലം മനസിൽ കോറിയിട്ട ആ മുഖം തേടിയുള്ള യാത്രയിലാണു ഞാനും അവളും..
ആ മുഖം കണ്ടെത്തും എന്ന പ്രതീക്ഷയിലല്ലേ ഇത്രനാളും ഞൻ ജീവിച്ചത്.. ഇന്നും ജീവിക്കുന്നത്... നീയും കണ്ടെത്തും.. ഒരുപാട് കൊതിക്കുന്ന ആ മുഖത്തെ... ഞാൻ കണ്ടെത്താൻ ശ്രമിക്കുന്നതു പോലെ.. സ്വന്തമാക്കാൻ കൊതിക്കുന്നത് പോലെ... ഒരായുഷ്കാലത്തിന്റെ ദൈർഘ്യത്തിനപ്പുറം ഇന്നും നീ പെയ്തിറങ്ങുന്നു.. മറ്റാരുടെയോ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട്....

............................................എന്റെ പ്രണയമഴ.....................................

No comments:

Post a Comment

വിരസവും വിജനവുമായൊരു യാത്രയ്ക്കിടയിൽ  ആളെത്തിന്നാൻ പട്ടണത്തിനടുത്തുള്ളയാ  നാൽക്കവല സ്റ്റോപ്പിൽ  ഞാൻ കയറിയ ബസ്  അൽപനേരം നിർത്തിയിടുകയുണ്ടായി...