Sunday 10 January 2016

കുഞ്ഞേ നിനക്ക് വേണ്ടി..

ഇന്ന്..
മരണത്തിന്റെ നിറമുള്ളയീ കവറിൽ
ദയയുടെ ഒരിറ്റു പാൽനുര പതിയാതെ 
വരണ്ടുണങ്ങിയ ചുണ്ടുകളുമായി
ഇനിയൊരിക്കലുമുണരാത്ത ഉറക്കത്തിലേക്ക് നീ പോകവേ..
കുഞ്ഞേ...
അങ്ങു ദൂരെയെവിടെയോ പഴകിയൊരാ-
ശുപത്രിക്കെട്ടിടത്തിന്റെ ഇരുണ്ട മുറിയിൽ
മരുന്നു ഗന്ധം പേറുന്ന പഴകിയ കട്ടിലിൽ ഒരമ്മ
പ്രാണനകലുന്ന വേദനയും നുറുങ്ങിയ ഹൃദയവുമായി
ഉള്ളാലേ കിടന്നു വിലപിക്കുന്നുണ്ടാവാം..
പത്തു മാസം ഹൃദയത്തിലിട്ടൂട്ടിയുറക്കിയ പൊന്നോമന
മന്നിലെത്തിയത് പ്രാണനില്ലാതെയായിരുന്നുവെന്ന
കള്ളം വിശ്വസിച്ച് കണ്ണീർ വാർക്കുന്നുണ്ടാവാം..
പിറന്നത് പെണ്ണായതിനാൽ ഐശ്വര്യക്കേടെന്നോതി
കറുത്തൊരു കവറിൽ പൊതിഞ്ഞാ മുത്തിനെ
അവശിഷ്ടമായ് തെരുവിൽ തള്ളിയ 
ക്രൂരനാം പതിയുടെ മുഖത്തു നോക്കി
സത്യമറിയാതെയാ പാവം 
ഒരായിരം തവണ മാപ്പിരക്കുന്നുണ്ടാവാം...
ജീവന്റെ പാതിയീ തെരുവിലൊ-
രനാഥയായ് കിടപ്പതറിയാതെ 
വളുടെ മാതൃത്വമിപ്പോഴും 
നിനക്കായ് നിറഞ്ഞു പാൽ ചുരത്തുന്നുണ്ടാവാം..
മുപ്പത്തിമുക്കോടി ദൈവങ്ങളും 
അതു കണ്ട് പകച്ചു നിൽപ്പതുണ്ടാവാം..
സൃഷ്ടിച്ച താതന്റെയീ ക്രൂരത കണ്ട് 
സംഹാരമൂർത്തിയും തല കുനിച്ചിരിക്കാം..
ഈശ്വരനല്ല.. ഈശ്വരനോളം കരുതിയ കൈകളാണു 
താനെന്നയമ്മയെ പിറന്നയുടൻ 
ശ്വാസം മുട്ടിച്ചു കൊന്നതെന്നറിയാതെ 
വിലപിക്കുന്നയാ മാതൃശാപത്തിൽ 
നിന്നില്ല രക്ഷയൊരിക്കലും നിനക്കീ ദുഷ്ട സമൂഹമേ..
അതിനായി ഇനിയേതീശ്വരന്റെ പുറകിലൊളിച്ചെന്നാലും..
എന്റെ കുഞ്ഞേ...
ഇനിയൊരിക്കൽക്കൂടിയീ ദുഷിച്ച പാരിലൊരു നാരിയായ്
പിറന്നുമരിക്കാനിടയാവല്ലേ നീയെ-
ന്നാത്മാർത്ഥമായർത്ഥിച്ചിടുന്നു ഞാൻ...
നെഞ്ഞുരുകും നോവിനാലീ വരികളും
എന്റെ നെഞ്ചിലേക്കിറ്റു വീഴുമീ മിഴികണങ്ങളും..
നിന്റെ പിഞ്ചുപാദത്തിൽ വെച്ചു മാപ്പിരക്കുന്നിതാ ഞാൻ...

No comments:

Post a Comment

വിരസവും വിജനവുമായൊരു യാത്രയ്ക്കിടയിൽ  ആളെത്തിന്നാൻ പട്ടണത്തിനടുത്തുള്ളയാ  നാൽക്കവല സ്റ്റോപ്പിൽ  ഞാൻ കയറിയ ബസ്  അൽപനേരം നിർത്തിയിടുകയുണ്ടായി...