Sunday 24 January 2016

കഥ : മിന്ന്

ഡിസംബറിലെ തണുത്ത രാവുകളിൽ
ജെറുസലേമിനു മുകളിൽ പെയ്തിറങ്ങാറുള്ള
വെള്ളി നിറമാർന്ന ആ മഞ്ഞു നൂലുകൾ
തന്റെ ജനലഴികൾക്കപ്പുറത്ത് പെയ്തിറങ്ങുന്നത്
അവൾക്കു കാണാമായിരുന്നു...
കൈ നീട്ടി അതിനെ തൊട്ടെടുത്ത് കവിളോട് ചേർക്കാൻ കൊതി തോന്നി... കൈ നീട്ടിയതുമാണ്... അപ്പോഴാണ്‌ അമ്മായി വന്നു വിളിച്ചത്..
"ആൻസ്... മോളേ നീയിതു വരെ റെഡിയായില്ലേ.. ദേ പള്ളീന്ന് അവരെല്ലാം വന്നു.."
കൈ പിൻവലിച്ച് തിരിഞ്ഞപ്പോഴേക്കും അമ്മായി കയറി വന്നു.. പുറകെ തന്നെ അമ്മയും മറ്റുള്ളവരും..
"അത് ശരി.. ഇവിടെ നിക്കാ.. എന്തൊരു ഒരുക്കമാ ഇത്.. വാ അവരെല്ലാം അവിടെ പെണ്ണിനേം കാത്തിരിക്കുവാ.."
നനുത്തൊരു പുഞ്ചിരിയോടെ അത് കേട്ട് നിൽക്കവേ തന്റെ കണ്ണുകൾ അമ്മയുടെ മുഖം വായിക്കുകയായിരുന്നു... അത് മനസിലാക്കിയിട്ടാവണം നിറഞ്ഞ കണ്ണുകൾ തന്നിൽ നിന്നൊളിച്ച് അമ്മയും തിരക്ക് കൂട്ടി....
പുഞ്ചിരി മായിക്കാതെ തന്നെ അമ്മായിയോട് പറഞ്ഞു
"എന്റെ നല്ല അമ്മായിക്കുട്ടി അല്ലേ.. ഒരഞ്ച് മിനിട്ട് കൂടി... ദേ ഇപ്പോ വരാം.."
അത് കേട്ട് ചിരിച്ചു കൊണ്ട് "ശരി ശരി... പക്ഷേ വേഗം വന്നേക്കണം കേട്ടോ.." എന്നും പറഞ്ഞ് കവിളിൽ വേദനിക്കാതൊരു നുള്ളു തന്ന് മുറിയിലേക്ക് വന്ന പടയെ എല്ലാം കൂട്ടിക്കൊണ്ട് അമ്മായി പോയി...
വാതിൽ ചാരിയിട്ട് കണ്ണാടിക്കു മുന്നിൽ വന്നു നിന്നു...
പാവം അമ്മ... എന്തായിരിക്കും ഇപ്പോ അമ്മേടെ മനസ്സിൽ.. മറ്റെല്ലാരേം ഒഴിവാക്കി തന്റെ അടുത്ത് വന്ന് തന്നെ ചേർത്തു നിരത്തി മൂർദ്ധാവിലൊരു സ്നേഹ മുത്തമേകാൻ ആ മനസിപ്പോൾ കയറു പൊട്ടിക്കുകയാവാം..
അത് കൊണ്ട് തന്നെയാവണം കണ്ണു നിറഞ്ഞതും... എത്ര നാളത്തെ കാത്തിരിപ്പാണ് ഈ ദിവസം.. കൂടെ ഉള്ളവർക്കും തന്നേക്കാൾ താഴെയുള്ളവർക്കും താലി ഭാഗ്യം കർത്താവ് കനിഞ്ഞരുളിയപ്പോൾ തന്നെ മറന്നു പോയത് എന്താണെന്നോർത്ത് എത്ര രാത്രികളാണ് ഉറങ്ങാതെ കരഞ്ഞു തീർത്തിട്ടുള്ളത്.. തന്നെക്കാൾ ഏറെ വിഷമിച്ചിരുന്നത് പപ്പയും അമ്മയും ആയിരുന്നു.. ബന്ധുക്കളുടെയും നാട്ടുകാരുടെയും മുറിവേൽപ്പിക്കന്ന ചോദ്യങ്ങൾ... അതുണ്ടാക്കുന്ന നോവ്... അല്ലെങ്കിലും കെട്ട് പ്രായം കഴിഞ്ഞു വീട്ടിൽ നിൽക്കുന്ന പെൺമക്കൾ മാതാപിതാക്കൾക്ക് എന്നും നെഞ്ചിലെരിയുന്ന കനലാണ്.. മറ്റാരെയും അറിയിക്കാതെ അവരനുഭവിക്കുന്ന നോവിന്റെ തീക്കനൽ.. എല്ലാം സഹിക്കാം പക്ഷേ ചില കളിയാക്കലുകൾ.. അവയിൽ മറച്ചു വെച്ചിരിക്കുന്ന കൂർത്ത മുനകൾ ഹൃദയത്തിലുണ്ടാക്കുന്ന മുറിവ്.. '
നീറ്റലോടെ കണ്ണാടിയിൽ നിന്ന് മുഖം തിരിച്ചു.. 'കൂട്ടുകാരിൽ നിന്നുള്ള കളിയാക്കലുകളാണ് ഏറെ നോവിച്ചിട്ടുള്ളത്.. അവരോടാകുമ്പോ മുഖം കറുപ്പിക്കാനും പറ്റില്ലല്ലോ.. ഉള്ളിലെ നോവ് ആരെയും അറിയിക്കാതെ പുഞ്ചിരിക്കും..' അവരാരും തനിക്കു നോവും എന്ന് കരുതിയല്ല അതൊന്നും പറയുന്നത്.. എങ്കിലും ആ വാക്കുകളെല്ലാം വന്നു തറയ്ക്കുന്നത് തന്റെ ഉള്ളിലാണ്.. പക്ഷേ ഇനി ഇപ്പോ ആരുടെയും ചോദ്യങ്ങൾക്കു മുന്നിൽ തനിക്കോ പപ്പയ്ക്കോ അമ്മയ്ക്കോ തല കുനിക്കേണ്ടി വരില്ല.. ഒടുവിൽ തന്റെ കണ്ണീരിന് തന്റെ കർത്താവ് ഉത്തരം തന്നിരിക്കുന്നു.. മുറിയിലെ ക്രൂശിത രൂപത്തിനു മുന്നിൽ മുട്ടു കുത്തി നിന്നപ്പോൾ മിഴിയിൽ പൊടിഞ്ഞ കണ്ണീർക്കണം പതിയെ തുടച്ചു മാറ്റി..
അപ്പോഴാണ്‌ വീണ്ടും അമ്മായിയുടെ വിളി..
"മോളേ... ആൻസ്..."
പിന്നെ കണ്ണാടിയിൽ ഒന്ന് കൂടി നോക്കിയിട്ട് വേഗം പുറത്തേക്ക് ചെന്നു...
എല്ലാരും തന്നെ നോക്കി ഇരിക്കുകയായിരുന്നു... പിന്നെ വീണ്ടും ബഹളമയമായി വീട്.. എതിരേൽപ്പ് കഴിഞ്ഞ് മധുരം വെപ്പിലേക്കു കടന്നു.. അരിയും നെല്ലും ചേർത്തെടുത്ത് നെറ്റിയിൽ കുരിശു വരപ്പിച്ചപ്പോഴും കറിവേപ്പിലയാൽ വെള്ളം തളിക്കുമ്പോഴും പാനി ചേർത്ത് മൂന്നു തവണ മധുരം വെച്ച് തരുമ്പോഴും എല്ലാം അമ്മയുടെ കൈയും മനസ്സും നിറഞ്ഞ സ്നേഹത്താൽ വിറകൊള്ളുന്നത് താനറിഞ്ഞു.. തൊട്ടടുത്ത് മാറി നിന്നിരുന്ന പപ്പയുടെ മുഖത്ത് താനിന്നു വരെ കണ്ടിട്ടില്ലാത്ത ആത്മ സംതൃപ്തിയുടെ നിറവ് കണ്ടു.. മാതാപിതാക്കളെന്ന നിലക്ക് ഇന്നാണ് അവരുടെ ജീവിതം പൂർണമായും ധന്യമായിരിക്കുക...
മധുരം വെപ്പും മറ്റ് ചടങ്ങുകളും കഴിഞ്ഞ് രാത്രി പ്രാർത്ഥനയും കഴിഞ്ഞപ്പോഴേക്കും രാത്രി ഒരുപാട് വൈകിയിരുന്നു... കല്ല്യാണ പെണ്ണായതു കൊണ്ട് നേരത്തെ കിടന്നുറങ്ങാനുള്ള ഭാഗ്യം കിട്ടി... നല്ല ക്ഷീണം തോന്നുണ്ട്,, ക്ഷീണം ശരീരത്തിനാണ് മനസ്സ് നാളത്തെ പ്രഭാതത്തിനു വേണ്ടി ധൃതി കൂട്ടുകയാണ്‌...
കണ്ണടയ്ക്കുമ്പോൾ മനസ്സിൽ തെളിയുന്നത് തന്റെ ജീവിതം തന്നെ മാറ്റി മറിച്ച.., തന്റെ ജീവിതത്തിലുണ്ടാവുമെന്ന് ഒട്ടും പ്രതീക്ഷിക്കാതിരുന്ന ആ ദിവസമാണ്...
അമ്മായിയാണ് ഫോട്ടോ കൊണ്ട് വന്നത്... അവിടെ കോട്ടയത്ത് അമ്മായിടെ ഒരു പഴയ കൂട്ടുകാരിയുടെ ഒറ്റ മകൻ.. കുറെ ഏറെ കല്ല്യാണാലോചനകൾ മുടങ്ങിയതിനാലാവും താനത് ശ്രദ്ധിക്കാൻ നിക്കാതെ ജോലിക്കു പോവാൻ ഇറങ്ങിയത്..
"ജോൺ വർഗീസ്.. ഇന്ത്യൻ ആർമിയിൽ ജോലി.. പട്ടാളക്കാരന്റെ കടും പിടുത്തങ്ങളൊന്നും ഇല്ലാത്ത ഒരു പാവം.. അപ്പൻ അവന്റെ കുഞ്ഞിലെ മരിച്ചതാ.. പിന്നെ അവനെ വളർത്തീതും പഠിപ്പിച്ചതും എല്ലാം അവന്റെ അമ്മച്ചിയാ.. അതോണ്ട് തന്നെ അമ്മച്ചി കഴിഞ്ഞേ അവനു മറ്റെന്തും ഉള്ളു.."
പക്ഷേ അമ്മായിയുടെ വർണന കേട്ടപ്പോ അറിയാതെ നിന്ന് ശ്രദ്ധിച്ചു പോയി... ഫോട്ടോ വാങ്ങിച്ചു നോക്കിയപ്പോ പൂർവ്വജന്മത്തിലെങ്ങോ കണ്ടു മറന്നൊരു മുഖം പോലെ തോന്നി.. പിന്നെ എല്ലാം പെട്ടെന്നായിരുന്നു..
പരസ്പരം കണ്ടു.. സംസാരിച്ചു... കല്ല്യാണം ഉറപ്പിച്ചു.. കർത്താവ് തനിക്കു വേണ്ടി കാത്തു വെച്ചിരുന്ന നിധി ഇത്രക്ക് പുണ്യപ്പെട്ടതാവും ന്നു ഒരിക്കലും കരുതിയതല്ല... ജോണിച്ചനു വേണ്ടി കർത്താവ് കരുതി വെച്ചതായിരുന്നു തന്നെ... തന്റെ സങ്കടങ്ങളെല്ലാം തീർക്കാൻ.. ഇനി ഇതിലും വലിയൊരു പുണ്യം മറ്റെന്താണുണ്ടാവുക.. നന്ദി കർത്താവേ.. കണ്ണുകളടച്ച് കർത്താവിനു നന്ദി പറയവേയാണ് ഫോൺ ബെല്ലടിച്ചത്.. ആരാണാവോ ഈ രാത്രിയിൽ.. സ്ക്രീനിൽ തെളിഞ്ഞ പേര് കണ്ടപ്പോ അറിയാതെ മുഖത്തൊരു പുഞ്ചിരി വിടർന്നു.. 'ജോണിച്ചൻ..'
ഫോണെടുത്ത് ചെവിയോട് ചേർത്തു.. സംസാരിച്ച് സംസാരിച്ച് എപ്പോഴോ ഉറങ്ങി..
പുലരും മുമ്പേ ഉണർന്നു.. ഉണർന്നപ്പോഴും വീടു മുഴുവൻ ബഹളത്തിൽ മുങ്ങിയിരുന്നു... പിന്നെ തന്നെ ഒരുക്കാനുള്ള തിരക്കായി.. ഓർഫെറ്റ് കളർ സാരിയാണ് ഉടുത്തത്.. അത് തന്റെയൊരു കുഞ്ഞു സ്വപ്നമായിരുന്നു... കല്യാണത്തിന് ഈ സാരി ഉടുക്കണം എന്നത്... കല്ല്യാണ സാരിയിൽ കണ്ണാടിയിൽ നോക്കിയപ്പോൾ കണ്ടത് താനിന്നു വരെ കണ്ടിട്ടില്ലാത്ത മുഖമായിരുന്നു.. 'എവിടെ ആയിരുന്നാവോ ഇത്ര നാളും ഈ ഞാൻ..' ഉള്ളിലൂറിയ ചിരിയോടെ ഓർത്തു..
പള്ളിയിലെത്തിയപ്പോൾ അവരവിടെ നേരത്തെ എത്തിയിരുന്നു.. ഞായറാഴ്ച്ച കുർബ്ബാന കഴിഞ്ഞ്.. മിന്നുകെട്ടിനു കയറിയപ്പോ നേരം പത്തര കഴിഞ്ഞിരുന്നു... ജോണിച്ചന്റെ മുഖത്തേക്കൊന്നു നോക്കുവാൻ പോലും തരപ്പെട്ടില്ല.. മദ്ബഹക്കു മുന്നിലെ മേശയിൽ മന്ത്രകോടി.. അതിനു മുകളിൽ ഏഴു നൂലിഴ പിരിച്ചുണ്ടാക്കിയ മിന്നു മാല.. പ്രാർത്ഥനകളൊന്നും തന്നെ മനസ്സിൽ കയറിയതില്ല.. മിന്ന് കഴുത്തിനോട് ചേർന്നപ്പോ അറിയാതെ കണ്ണുകളടഞ്ഞു..
"ആൻസ്... മോളേ ആൻസ്.. എന്തുറക്കമാ മോളേ ഇത്.. കല്ല്യാണ ദിവസം ഇത് പോലെ ബോധം കെട്ടുറങ്ങുന്നൊരു പെണ്ണ് നീ മാത്രേ ഉണ്ടാവത്തൊള്ളു.. മോളേ എണീക്ക്..." അമ്മയുടെയും അമ്മായിയുടെയും മാറി മാറിയുള്ള വിളി കേട്ടാണ് ഉണർന്നത്... എണീറ്റ് കണ്ണു തുറന്നപ്പോ മുന്നിലാരും ഇല്ല.. "ജോണിച്ചൻ..." ആദ്യം വായിന്നു ചാടിയത് ആ പേരായിരുന്നു..
"എന്നതാന്ന്.. അത് ശരി.. അപ്പോ ഉറക്കത്തിലും അവന്റെ കൂടാരുന്നുല്ലേ.. ചുമ്മാതാണോ നമ്മളീ വിളിയായ വിളിയെല്ലാം വിളിച്ചിട്ടും എണീക്കാണ്ടിരുന്നേ.." അമ്മായിടെ ശബ്ദമാണ് ഉറക്കത്തിൽ നിന്നും സ്വപ്നത്തിൽ നിന്നും ഒരു പോലെ ഉണർത്തീത്.. നോക്കുമ്പോ പള്ളിലല്ല.. സ്വന്തം മുറിയിലെ കട്ടിലിലാണ്.. അപ്പോ താൻ കണ്ടതെല്ലാം... സ്വപ്നമായിരുന്നോ.. കർത്താവേ എന്നതൊക്കെ ആണോ വിളിച്ചു പറഞ്ഞത്.. നിസ്സഹായമായൊരു ചമ്മലോടെ അമ്മായിയും അമ്മയെയും നോക്കുമ്പോ രണ്ടു പേരും നോക്കി നിന്ന് ചിരിക്കുവാണ്.. "അല്ല അമ്മേ അത് ഞാൻ..." പറഞ്ഞു തീരും മുമ്പേ വാതിൽക്കൽ നിന്നൊരു പൊട്ടിച്ചിരി കേട്ടു.. നോക്കവേ കസിൻസ് എല്ലാരും ഉണ്ട്.. കൂടാതെ കൂട്ടുകാരും.. അത് കണ്ട് ഞെട്ടലു മാറും മുമ്പാണ് അമ്മായിയുടെ അടുത്ത ഞെട്ടിക്കൽ.. "അതേ ഇനിം ഈ ഇരിപ്പ് ഇരിക്കാനാണെങ്കിൽ അവൻ വേറെ വല്ല പെണ്ണിനേം കെട്ടി അങ്ങ് പോകും.. പിന്നെ സ്വപ്നം കാണല് മാത്രം ആവും.."
അത് കേട്ടതോടെ എല്ലാരും വീണ്ടും ചിരിക്കാൻ തുടങ്ങി.. ഇനി ഇവിടെ നിന്നാ ശരിയാവില്ലന്നു മനസിലാക്കി ചിരിയടക്കി കുളിമുറിയിലേക്ക് ഓടുമ്പോഴും പുറകിൽ നിന്ന് ചിരി കേൾക്കാമായിരുന്നു..


No comments:

Post a Comment

വിരസവും വിജനവുമായൊരു യാത്രയ്ക്കിടയിൽ  ആളെത്തിന്നാൻ പട്ടണത്തിനടുത്തുള്ളയാ  നാൽക്കവല സ്റ്റോപ്പിൽ  ഞാൻ കയറിയ ബസ്  അൽപനേരം നിർത്തിയിടുകയുണ്ടായി...